തിരുവനന്തപുരം: എം.എ.യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമായിരുന്നുവെന്ന് കെ.മുരളീധരന് എംപി. ഭക്ഷണം കൊടുത്തതിനൊന്നുമല്ല ലോക കേരള സഭയെ വിമര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരള സഭയില്‍ ഉയര്‍ന്നു വരുന്ന വിഷയങ്ങളൊന്നും തന്നെ പരിഹരിക്കപ്പെടുന്നില്ലെന്ന് മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസിന് പ്രവാസികളോട് സ്നേഹമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികള്‍ക്കില്ലെന്നും കെ.മുരളീധരന് പറഞ്ഞു. സ്വര്‍ണ കളളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം വേണം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കെ മുരളീധരന് ആവശ്യപ്പെട്ടു. അതുവരെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മോന്സണ് മാവുങ്കല്‍ പ്രതിയായ കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച അനിത പുല്ലയില്‍ എങ്ങനെ സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുത്തെന്ന് മുരളീധരന് പറഞ്ഞു. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവര്‍ എങ്ങനെ കടന്നു. സ്പീക്കര്‍ക്ക് എന്തുകൊണ്ട് തടയാനായില്ലെന്ന് അദ്ദേഹം ചോദിച്ചു. സ്പീക്കര്‍ മറുപടി പറയണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡാണ് പുറത്തേക്ക് മാറ്റിയത്.അതേസമയം ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്ന് നോര്‍ക്ക വ്യക്തമാക്കി. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയ്ക്ക് അകത്തെ ശങ്കരന് നാരായണന് തമ്പി ഹാളിന് പുറത്ത് അനിത പുല്ലയില്‍ സജീവമായി ഉണ്ടായിരുന്നു. ലോക കേരള സഭയ്ക്ക് എത്തിയ പ്രവാസി വ്യവസായികള്‍ക്കും പ്രതിനിധികള്‍ക്കും ഒപ്പം ചിത്രമെടുക്കാനും അനിത മുന്നില്‍ നിന്നിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.