കോഴിക്കോട്: ശശി തരൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കെ മുരളീധരന്‍. തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരായുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന തരൂരിന് കോണ്‍ഗ്രസിലെ ചിലരുടെ ഇടപെടല്‍കൊണ്ട് വേദികിട്ടാതെ മടങ്ങേണ്ടി വന്നു എന്നൊരു വാര്‍ത്ത വന്നിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിനുണ്ടാക്കുമായിരുന്ന ആഘാതം ചെറുതല്ല. പക്ഷെ ഒരു സംഘടന അതേറ്റെടുത്ത് സെമിനാര്‍ നടത്തി. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ അദ്ദേഹം വ്യക്തമായി സംസാരിച്ചു.
ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിയ്ക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മള്‍ ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലിലേക്ക് പോവേണ്ടെന്നും ബലൂണ്‍ ചര്‍ച്ചയൊന്നും ഇവിടെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
Also Read- ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു
പൊതുവേദികളില്‍ പങ്കെടുക്കാന്‍ എല്ലാ എം പിമാര്‍ക്കും അവകാശമുണ്ട്. മലപ്പുറത്തെത്തുമ്പോള്‍ പാണക്കാട് തങ്ങളെ എല്ലാ കോണ്‍ഗ്രസുകാരും കാണാറുണ്ട്. യുഡിഎഫിന്റെ ഘടകകക്ഷി നേതാവും ആത്മീയ നേതാവുമാണ് തങ്ങള്‍. രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ തലേന്ന് പെയ്ത മഴയെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമല്ല ചര്‍ച്ച ചെയ്യുക. പാര്‍ട്ടിയും മുന്നണിയും എങ്ങനെ ശക്തിപ്പെടുത്താം തുടങ്ങിയ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ച ചെയ്യുക. അദ്ദേഹം നടത്തിയ എല്ലാ പൊതുപരിപാടികളും ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എം കെ രാഘവൻ എംപിക്ക് ആവശ്യപ്പെടാം. അതിൽ തീരുമാനമെടുക്കേണ്ടത് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്നാവശ്യം എനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം.
പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ടെന്നും കെ മുരളീധരൻ ഓർമ്മിപ്പിച്ചു. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിലെത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യമുണ്ട്. ശശി തരൂർ നല്ല എം പിയാണ്. അദ്ദേഹത്തെ താനും വിമർശിച്ചിട്ടുണ്ട്. ആവേളയിൽ പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ലെന്ന് പറയുന്നത് എതിരാളികൾക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വർഷം കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, K muraleedharan, MP Shashi Tharoor