തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കി സർക്കാർ. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പരുകൾ പ്രസിദ്ധപ്പെടുത്തി വിജ്ഞാപനമിറക്കി. സാമൂഹികാഘാത പഠനം 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും തീരുമാനമുണ്ട്.
കണ്ണൂരിനു പിന്നാലെ മൂന്നു ജില്ലകളിൽ കൂടി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമായി. തിരുവനന്തപുരത്തു 130.6452 ഹെക്ടർ ഭൂമി ഏറ്റെടുക്കും. തിരുവനന്തപുരം, ചിറയിൻകീഴ്, വർക്കല താലൂക്കുകളിലും 14 വില്ലേജുകളിലുമാണ് ഭൂമി ഏറ്റെടുക്കുന്നത്. എറണാകുളത്ത് 116. 3173 ഹെക്ടർ ഭൂമി ഏറ്റെടുക്കും. അലുവ, കണിയന്നൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും 17 വില്ലേജികളിലുമായാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. 142. 9665 ഹെക്ടർ ഭൂമിയാണ് കാസർഗോഡ് ഏറ്റെടുക്കേണ്ടത്. ജില്ലയിൽ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണ് പാത കടന്നു പോകും. ഇതിൽ 12 വില്ലേജുകളിലായി 27 കിലോമീറ്ററിൽ കല്ലിടൽ പൂർത്തിയായി. ഒരിടത്ത് കല്ലിടൽ പുരോഗമിക്കുന്നു. 939 കല്ലുകളാണ് ഇതുവരെ ഇട്ടത്. സൗത്ത് തൃക്കരിപ്പൂർ, നോർത്ത് തൃക്കരിപ്പൂർ, ഉദിന്നൂർ, മണിയാട്ട്, പീലിക്കോട്, നീലേശ്വരം, പെരോളി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, ഹോസ്ദുർഗ് , ബെല്ലാ, അജനൂർ വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയായത്. ചിറ്റാരി വില്ലേജിലാണ് കല്ലിടൽ പുരോഗമിക്കുന്നത്.
കണ്ണൂർ ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലും 19 വില്ലേജുകളിലുമായാണ് കണ്ണൂരിൽ 106 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ 19 വില്ലേജുകളിൽ ഒമ്പതു വില്ലേജുകളിലായി 26.8 കിലോ മീറ്ററിൽ കല്ലിടൽ പൂർത്തിയായി.
നഷ്ടപരിഹാരം, പുനഃരധിവാസം എന്നിവയിലെ സുതാര്യത ഉറപ്പുവരുത്താനാണ് സാമൂഹികാഘാത പഠനം. 100 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, പദ്ധതി എത്രത്തോളം സാമൂഹിക ആഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങൾ പഠന വിധേയമാക്കും.
K-Rail | സിൽവർ ലൈനിനെതിരെ സി.പി.ഐ. പോഷകസംഘടന; 'ഈ അതിവേഗം ആർക്ക് വേണ്ടി?'
കോഴിക്കോട്: കെ-റയില്‍ (K-Rail) പദ്ധതിക്കെതിരെ സി.പി.ഐ. (CPI) നിയന്ത്രണത്തിലുള്ള യുവകലാസാഹിതി (YuvaKalaSahithi) രംഗത്ത്. 'ഈ അതിവേഗം ആര്‍ക്ക്' വേണ്ടി എന്ന തലക്കെട്ടില്‍ യുവകലാസാഹിതി പുറത്തിറക്കിയ ബുക്ക്ലെറ്റിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമുള്ളത്. കെ-റയില്‍ വിഷയത്തില്‍ സിപിഐയില്‍ ഭിന്നസ്വരങ്ങള്‍ ഉയരുന്നതിനിടെയാണ് പദ്ധതി ആവശ്യമില്ലെന്ന നിലപാടില്‍ പോഷക സംഘടനയായ യുവകലാസാഹിതി രംഗത്ത് വന്നിരിക്കുന്നത്.
ബുക്ക്ലെറ്റ് ഇറക്കി യുവകലാസാഹിതി പരസ്യമായിത്തന്നെ പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ കുടിയൊഴിപ്പിച്ചും കുന്നുകളിടിച്ചും വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയും നിര്‍മ്മിക്കുന്ന നിർദ്ദിഷ്‌ട സില്‍വര്‍ ലൈന്‍ പദ്ധതി ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് യുവകലാസാഹിതി ചോദിക്കുന്നു.
നിലവിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയാണ് ആവശ്യം. വലിയ തോതില്‍ പ്രകൃതി നശീകരണത്തിനും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും കാരണമാകുന്ന പദ്ധതി ഒരുകാരണവശാലും നടപ്പാക്കരുതെന്ന് യുവകലാസാഹിതിയുടെ സംസ്ഥാന കമ്മിറ്റിയിറക്കിയ ബുക്ക്ലെറ്റിലുണ്ട്. ഭരണകക്ഷിയുടെ പോഷകസംഘടനയെപ്പോലും ബോധ്യപ്പെടുത്താനാവാത്ത പദ്ധതി ആവശ്യമാണോയെന്ന് സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K Rail Survey, K-Rail, K-Rail project