കൊച്ചി: തൃക്കാക്കര ഇടതുമുന്നണി കൺവെഷനിൽ കെ റെയിൽ (K Rail) വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). കെ റെയിൽ വരും, അതിൽ യാതൊരു സംശയവും വേണ്ട. അതിൽ കൂടുതൽ കാര്യങ്ങൾ ഇവിടെ പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ വി തോമസ് ഇടത് മുന്നണിയുടെ വേദിയിലേക്ക് കടന്നു വരുന്നത് നാടിൻറെ വികസനം ജനങ്ങളിൽ ഉണ്ടാക്കിയ കാഴ്ചപ്പാടുകളാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത കുരുക്ക് കാരണം പരിപാടി സ്ഥലത്തേക്ക് എത്താൻ വൈകിയ കാര്യം കെ വി തോമസ് തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 99 സീറ്റ് 100 ആക്കാൻ കിട്ടിയ അവസരമാണ് തൃക്കാക്കര. യുഡിഎഫ് ക്യാംപില്‍ ഇപ്പോൾ തന്നെ വേവലാതി പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില നല്കാത്ത സാഹചര്യം ഈ രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എല്‍ഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വന്‍ഷന്‍ വേദിയിലുണ്ടായിരുന്നു.
രാജ്യദ്രോഹം നിയമത്തിലെ കോടതിവിധിയിൽ കേന്ദ്രത്തിന്റെ പ്രതികരണം അവരുടെ അസഹിഷ്ണുത വെളിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും തങ്ങളുടെ ചൊല്പടിക്ക് വരണം എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. മതനിരപേക്ഷത തകർക്കാൻ എന്തൊക്കെയാവാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നത്. സംഘർഷമുണ്ടാക്കി മോശമായ രീതിയിൽ അത്യന്തം ഹീനമായ ഭാഷ ഉപയോഗിച്ച് വർഗീയ വിദ്വേഷം സമൂഹത്തിൽ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും ആക്രമണങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി സമൂഹത്തിനും ഇതേ ആക്രമണം നേരിടേണ്ടി വരുന്നു. ഇതിനെല്ലാം എകീകൃത സ്വാഭാവമാണ്. സംഘപരിവറാണ് അതിനു പിന്നിൽ. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. എന്നാൽ കോൺഗ്രസിന് ഇതിനൊപ്പം നിൽക്കാൻ കഴിയുന്നില്ല. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കോൺഗ്രസ് പലപ്പോഴും വച്ചുപുലർത്തുന്നത്. മതനിരപേക്ഷതയെ പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. വർഗീയതയെ എടുത്ത് അണിയാൻ കോൺഗ്രസിലെ പരമോന്നത നേതാക്കൾക്കും മടിയില്ല. ബിജെപിക്ക് ബദലാകാൻ കഴിയാത്തത് പാർട്ടിയായി കോൺഗ്രസ് മാറിയെന്നും പിണറായി വിജയൻ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയുമായി ചേർന്നാണ് ഇടതു മുന്നണിക്കെതിരെ നീങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 99 സീറ്റ് 100 ആക്കാൻ കിട്ടിയ അവസരമാണ് തൃക്കാക്കര. കെ വി തോമസ് ഇടത് മുന്നണിയുടെ വേദിയിലേക്ക് കടന്നു വരുന്നത് നാടിൻറെ വികസനം ജനങ്ങളിൽ ഉണ്ടാക്കിയ കാഴ്ചപ്പാടുകളാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിൻറെ വികസനത്തിൽ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിലെ യുഡിഎഫ് എം പിമാർക്ക് കഴിഞ്ഞില്ല. ഒരു പ്ലക്കാർഡ് ഉയർത്താൻ പോലും സാധിച്ചിട്ടില്ല. ഡൽഹിയിൽ പോലീസുമായി ഉന്തും തള്ളും ഉണ്ടാക്കി അത് സംഘർഷത്തിൽ എത്തിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. യുഡിഎഫ് എതിർക്കുമോ എന്ന് ആലോചിച്ചിട്ടില്ല വികസന പദ്ധതികൾ തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്‍റേത്. എന്നാൽ കേന്ദ്രസർക്കാർ നിലപാട് ഇതിനു വിരുദ്ധമാണ്. കോവിഡിനെതിരെ എല്ലാ ഘട്ടത്തിലും പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞു. ഒരു തരത്തിലുള്ള വർഗ്ഗീയ ശ്രമങ്ങളും സംസ്ഥാനത്ത് അനുവദിക്കില്ല. കർക്കശമായി നേരിടും. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണ്, പക്ഷേ അത് നിയമസഭയുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ വരും, അതിൽ യാതൊരു സംശയവും വേണ്ട. അതിൽ കൂടുതൽ കാര്യങ്ങൾ ഇവിടെ പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Kerala news, Thrikkakakra By-Election