തിരുവനന്തപുരം: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എംപിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഭീഷണികളും കുപ്രചരണങ്ങളുമായി CPM - BJP സഖ്യം പിന്നാലെ കൂടിയിട്ടും മനക്കരുത്തോടെ തലയുയര്‍ത്തിപ്പിടിച്ചു തന്നെ നിന്ന ശശി തരൂരിന് അഭിവാദ്യങ്ങള്‍ നേരുന്നതായി കെ സുധാകരന് പറഞ്ഞു.
ഹീനമായ കഥകള്‍ പടച്ച് അദ്ദേഹത്തെ വ്യക്തിഹത്യ നടത്തിയ വര്‍ഗ്ഗീയ ശക്തികളും അതേറ്റു പാടിയ കമ്മ്യൂണിസ്റ്റുകളും ധാര്‍മികത ലവലേശമുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ഒന്നിച്ചു നിന്ന് പോരാടുന്ന BJP-CPM സഖ്യം കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കെ സുധാകരന് പറഞ്ഞു.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വന്തം പ്രിയതമയുടെ മരണത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തി ഡോ.ശശി തരൂര്‍ എം. പി യ്ക്ക് നേരേ സംഘപരിവാര്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട വേട്ടയാടലിന് ഡല്‍ഹി റോസ് അവന്യൂ കോടതി അന്ത്യം കുറിച്ചിരിക്കുന്നു. സുനന്ദ പുഷ്കര്‍ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി കുറ്റവിമുക്തനാക്കിയിരിക്കുന്നു.
ഹീനമായ കഥകള്‍ പടച്ച് അദ്ദേഹത്തെ വ്യക്തിഹത്യ നടത്തിയ വര്‍ഗ്ഗീയ ശക്തികളും അതേറ്റു പാടിയ കമ്മ്യൂണിസ്റ്റുകളും ധാര്‍മികത ലവലേശമുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാകണം. ഭീഷണികളും കുപ്രചരണങ്ങളുമായി CPM - BJP സഖ്യം പിന്നാലെ കൂടിയിട്ടും മനക്കരുത്തോടെ തലയുയര്‍ത്തിപ്പിടിച്ചു തന്നെ നിന്ന ശശി തരൂരിന് അഭിവാദ്യങ്ങള്‍.
എതിര് രാഷ്ട്രീയം പറയുന്നവരെ എങ്ങനെയും ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ വൃത്തികെട്ട നയമാണ് ഡോ.ശശി തരൂരിനെതിരെയുള്ള കളളക്കേസില്‍ തെളിഞ്ഞുകണ്ടത്. കുടുംബ സാഹചര്യങ്ങളെ പോലും രാഷ്ട്രീയമായി ഉപയോഗിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാര്‍ - കമ്മ്യൂണിസ്റ്റ് ശ്രമങ്ങളുടെ മുഖത്തേറ്റ അടിയാണ് കോടതി വിധി.
മാധ്യമങ്ങളുടെ മുമ്പില്‍ പോലും ഒരു വിഷയം പഠിച്ചവതരിപ്പിക്കാന്‍ കഴിവില്ലാത്ത നേതാക്കളുടെ പ്രസ്ഥാനങ്ങള്‍ക്ക് എതിര് പാളയത്തിലെ മികച്ച നേതാക്കളോട് അസൂയ തോന്നും. ആ അസൂയയാണ് കള്ളക്കേസായും ദുഷ്പ്രചരണങ്ങളായും ഫാസിസ്റ്റുകളില്‍ നിന്നും പുറത്തുവന്നത്.
ഡോ.ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിന്റെ അഭിമാനമാണ്. ഒപ്പം ഈ മഹാരാജ്യത്തിന്റെ ആഗോള മുഖങ്ങളിലൊന്നാണ് ആ ബഹുമുഖപ്രതിഭ. അദ്ദേഹം കൈയ്യിലേന്തിയ മൂവര്‍ണ്ണക്കൊടിയുടെ പേരില്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ വാദമുഖങ്ങളെ വസ്തുതാപരമായി ഖണ്ഡിക്കാന്‍ കരുത്തില്ലാത്തതിന്റെ പേരില്‍ വൃത്തികെട്ട നാടകങ്ങള്‍ ഒരുക്കി വ്യക്തിഹത്യ ചെയ്യാന്‍ ഇനിയും വരരുത്.
അത്തരമൊരു ശ്രമത്തിന് BJP യും CPM ഉം വീണ്ടും തുനിഞ്ഞാല്‍ ജനം അവരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന താക്കീത് കൂടിയാണ് ഈ കോടതി വിധി. കൂടുതല്‍ കരുത്തനായി, വിശ്വ പൗരന്റെ പ്രൗഢിയോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാതങ്ങള്‍ മുന്നോട്ട് കുതിക്കാന്‍ ഈ വിധി അദ്ദേഹത്തിന് ഊര്‍ജ്ജമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ഒന്നിച്ചു നിന്ന് പോരാടുന്ന BJP-CPM സഖ്യം കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress MP Shashi Tharoor, Cpm, Facebook post, K sudhakaran, Sunanda case