ബി.ജെ.പി. അധികാരത്തില്‍ എത്തിയാല്‍ കേരളത്തില്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അധികാരത്തിൽ വന്നാൽ കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേൽപ്പിക്കുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
വിശ്വാസ സംരക്ഷണം തന്നെയാവും ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയെന്നാണ് ബി.ജെ.പി. അധ്യക്ഷന്റെ പ്രഖ്യാപനം. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷം പിടിച്ചെടുത്ത ക്ഷേത്രങ്ങൾ വിട്ടുകൊടുക്കും, ദേവസ്വം ബോർഡുകൾ പിരിച്ചു വിട്ട് ക്ഷേത്രങ്ങൾ രാഷ്ട്രീയ മുക്തമാക്കും, ക്ഷേത്ര ഭരണം വിശ്വാസികൾക്ക്. ഇത്രയുമാവും ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോവിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേൽപ്പിക്കുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
കേരളത്തിലെ ക്ഷേത്രങ്ങൾ തകരുന്നതിന്റെ പ്രധാന കാരണം സർക്കാരിന്റെ അധീനതയിൽ കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നീക്കങ്ങളാണ്. ഈ വിഷയത്തിൽ ഗൃഹ സമ്പർക്കം നടത്തി ജനങ്ങളെ ബോധവത്കരിക്കും. ശബരിമലയ്ക്കായി 135 കോടി കേന്ദ്രം കൊടുത്തതിൽ അഞ്ച് ശതമാനം തുക പോലും ചിലവഴിച്ചിട്ടില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ശബരിമല പ്രക്ഷോഭ കാലത്ത് യു.ഡി.എഫ്. നേതാക്കൾ മാളത്തിലൊളിച്ചു. കോൺഗ്രസിന്റെ ഒരു നേതാവും സമരത്തിൽ ജനങ്ങളോടൊപ്പം ഇല്ലായിരുന്നു. കോൺഗ്രസിന്റെ ഒരു ബൂത്ത് നേതാവിന് പോലും ശബരിമല സമരത്തിന്റെ പേരിൽ കേസില്ല. പത്തനംതിട്ടയ്ക്കപ്പുറത്തേക്ക് കോൺഗ്രസിനെ എവിടേയും കണ്ടില്ല. യുവതികളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ബിജെപിയാണ് സർക്കാരിനെ പ്രതിരോധിച്ചതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ക്രൂരമായ നിലപാട് സ്വീകരിച്ചയാൾ വേറെ ആരുമില്ല. ഒരു പ്രസ്താവന പോലും അദ്ദേഹം അന്ന് ഇറക്കിയില്ല. അത് ഹിന്ദുക്കളുടെ കാര്യമല്ലേ അവർ എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്ന നിലപാടായിരുന്നു ഉമ്മൻ ചാണ്ടിക്കെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ശബരിമല കാലത്ത് വിശ്വാസികൾക്കെതിരേ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ പിണറായി സർക്കാർ തയ്യാറുണ്ടോയെന്ന് പറയണം. ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയെന്ന് പറയുന്നവർ അത് പരസ്യമാക്കണമെന്നും തെറ്റ് ഏറ്റുപറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.
വിശ്വാസികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയാവാമെന്നാണ് ചില സി.പി.എം. നേതാക്കളും പറയുന്നത്. എം.വി. ഗോവിന്ദന്‍ മാഷിനെ പോലുള്ളവര്‍ പറയുന്നത് ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്നാണ്. സന്തോഷമുള്ള കാര്യം. വിശ്വാസികളെ കണക്കിലെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്നതിലും ബി.ജെ.പി. അജണ്ട ഏറ്റെടുക്കുന്നതിലും സന്തോഷമുണ്ട്. എന്നാൽ തെറ്റുകൾ വിശ്വാസികൾക്ക് മുന്നിൽ ഏറ്റുപറഞ്ഞില്ലെങ്കിൽ അത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി. അധികാരത്തിൽ എത്തിയാൽ ഉത്തർ പ്രദേശ് മാതൃകയിൽ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഹൈന്ദവ വിശ്വാസികളും ക്രൈസ്തവരും നേരിടുന്ന പ്രധാന പ്രശ്‌നം അവരുടെ പെണ്‍കുട്ടികളെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്ന ലൗ ജിഹാദാണ്. ഇതില്‍ ഇരുമുന്നണികളുടേയും നയം എന്താണ്. അധികാരത്തിലെത്തിയാല്‍ ഉത്തര്‍ പ്രദേശ് മാതൃകയില്‍ കേരളത്തില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി. ഉന്നയിക്കുന്ന വിഷയങ്ങൾ ഇരു മുന്നണികൾക്കും അവഗണിക്കാനാവില്ലെന്ന് വ്യക്തമായി. എൽ.ഡി.എഫും യു.ഡി.എഫും മുഖ്യ ശത്രുക്കളാണെന്നും രണ്ടുപേരും ഒരു പോലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP president K Surendran, K surendran, K Surendran BJP State president