ആലപ്പുഴ: സ്വർണക്കടത്തിൽ സി പി എം കണ്ണൂർ ജില്ല സെക്രട്ടറിക്ക് പല കാര്യങ്ങളും അറിയാമെന്നും കവർച്ചക്കാരുടെ സി പി എം ബന്ധം എം വി ജയരാജന് അറിയാമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എം വി ജയരാജൻ എന്തുകൊണ്ട് ഈ വിവരം നേരത്തെ പൊലീസിനെ അറിയിച്ചില്ലെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജന് സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് നേരത്തെ തന്നെ കാര്യങ്ങൾ അറിവുള്ളതാണ്. സ്ഥിരമായി സി പി എം ആസ്ഥാനം സന്ദർശിക്കുന്നവരാണ് പ്രതികൾ. മറ്റൊരു സ്വർണക്കള്ളക്കടത്ത് കേസിൽ സ്വർണം നഷ്ടപ്പെട്ടയാളുകൾ എം വി ജയരാജനെ സമീപിക്കുകയും സി പി എം പ്രവർത്തകരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അറിയിക്കുകയും ചെയ്തു. പൊലീസിൽ ജയരാജൻ എന്തുകൊണ്ടാണ് ഇക്കാര്യം അറിയിക്കാതിരുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്വർണക്കള്ളക്കടത്ത് സംഘത്തിൽ സ്വർണം കവർച്ച ചെയ്യുന്ന സംഘത്തെക്കുറിച്ച് സി പി എമ്മിന്റെ കണ്ണൂർ ജില്ല സെക്രട്ടറിക്ക് വ്യക്തമായ അറിവ് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വാർത്താസമ്മേളനം നടത്തി ക്വട്ടേഷൻ സംഘങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പാർട്ടിക്കാർ തയ്യാറാവണം എന്ന് പറയുകയാണ്. ഇത് അസംബന്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിലും സ്ത്രീ പീഡനങ്ങളിലും സി പി എം സ്വീകരിക്കുന്ന സമീപനം തികഞ്ഞ ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള സി പി എം നേതാക്കളാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. സംഭവം പൊലീസിൽ അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ തീവ്രവാദവുമായി ബന്ധപ്പെട്ട് ഡി ജി പി ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ബി ജെ പി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഐഎസ് സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകമാണെന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിക്രൂട്മെന്റ് നടക്കുന്നത് കേരളത്തിലാണെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.