ന്യൂഡൽഹി: ബീഹാറിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാനയെന്ന് കെ. സുരേന്ദ്രൻ. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളത്തിലും ബംഗാളിലും ബിജെപി അധികാരത്തിലെത്തുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ ഹാജരാവേണ്ട മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും അറിയുന്ന അദ്ദേഹത്തിന് വേണ്ട സുരക്ഷ ഒരുക്കണമെന്നും ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ നാലരവർഷക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്തും. സി.എം രവീന്ദ്രനെ ദേശീയ ഏജൻസികൾ ചോദ്യം ചെയ്താൽ പല രഹസ്യങ്ങളും പുറത്താകും. അത് സർക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. രവീന്ദ്രൻ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. അദ്ദേഹത്തിന്റെ കൊവിഡ് റിസൽട്ടിന്റെ കാര്യത്തിൽ തന്നെ ചില സംശയങ്ങളുണ്ട്. പൊതുജനങ്ങളും മാദ്ധ്യമങ്ങളും ഈ കാര്യത്തിൽ ജാഗ്രത കാണിക്കണം. സി.പി.എമ്മും മുഖ്യമന്ത്രിയും എന്തും ചെയ്യാൻ മടിയില്ലാത്തവരാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മയക്കുമരുന്ന്- കള്ളപ്പണ കേസിൽ പാർട്ടി സെക്രട്ടറിയുടെ മകൻ പ്രതിയായതോടെ സർക്കാരിന്റെയും സി.പി.എമ്മിന്റെയും അവസ്ഥ പരിതാപകരമായി കഴിഞ്ഞു. യു.ഡി.എഫിന്റെ എം.എൽ.എ ജയിലിലാവുകയും പല നേതാക്കളുടെയും അഴിമതി പുറത്തുവരുകയും ചെയ്തതോടെ ഭരണപക്ഷവും പ്രതിപക്ഷവും സമാന സ്വഭാവമുള്ള മുന്നണികളായി മാറി. സ്വർണ്ണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സെക്രട്ടറിയേറ്റിലെ പ്രൊട്ടോകോൾ വിഭാഗത്തിലെ തീവെപ്പ് സംഭവത്തിലെ ഫോറൻസിക് പരിശോധനഫലം മുഖ്യമന്ത്രി അട്ടിമറിക്കുകയാണ്. ഫോറൻസിക് പരിശോധന ശാസ്ത്രീയമല്ലെങ്കിൽ പിന്നെ എന്ത് പരിശോധനയാണ് നടത്തേണ്ടത്? ലോകം മുഴുവൻ അംഗീകരിച്ച ശാസ്ത്രീയമായ അന്വേഷണ സംവിധാനത്തെ തള്ളുന്നത് തീവെപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലും ബിജെപി അധികാരം നേടും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാകും. കേരളത്തിലെ ഇടത് സർക്കാരിന്റെ നില പരുങ്ങലിലാണ്. കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണ്. ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നു. പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ബീഹാറിലെയും രാജ്യമാകെ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും ഫലം തെളിയിക്കുന്നത്. കൊവിഡ് കാലത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പാക്കിയ ജനക്ഷേമനയങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ജാതി രാഷ്ട്രീയത്തെ മറികടന്ന് ബി.ജെ.പിക്ക് വൻ നേട്ടമുണ്ടാക്കി കൊടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP president K Surendran, Chief Minister Pinarayi Vijayan, Kerala gold, Kerala Gold Smuggling, M sivasankar, M sivasankar arrest, Sivasankar, Sivasankar arrest