തിരുവനന്തപുരം; കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ (K Swift) ബസ് സർവ്വീസ് ഏപ്രിൽ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും. ആദ്യ സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സർവ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓൺലൈൻ റിസവർവേഷൻ സംവിധാനം ഉടൻ തന്നെ ലഭ്യമാക്കും. അന്തർ സംസ്ഥാന സർവ്വീസുകൾക്കാണ് കെഎസ്ആർടിസി - സിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക.
തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ വെച്ച് നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവൻകുട്ടിയും, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 12 ന് ബാഗ്ലൂരിൽ നിന്നുള്ള മടക്ക സർവ്വീസ്, ബാഗ്ലൂരിൽ വെച്ച് വൈകുന്നേരം 3 മണിക്ക് കേരള ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. അന്നേ ദിവസം ബാഗ്ലൂരിലെ മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ, ബാഗ്ലൂർ മലയാളി സംഘടനകളുമായി മന്ത്രി ചർച്ച ചെയ്യുകയും ചെയ്യും.
സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി ഇതിനോടകം ആനയറയിലെ കെഎസ്ആർടിസി- സിഫ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പെർമിറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ച് വരുകയാണ്. ഇവിടെ എത്തിച്ചേർന്ന 99 ബസുകളിൽ 28 എ.സി ബസുകളാണ്. അതിൽ ബസുകൾ 8 എണ്ണം എ.സി സ്ലീപ്പറും , 20 ബസുകൾ എ.സി സെമി സ്ലീപ്പർ ബസുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിൽ ഇറക്കുന്നത്.
കെഎസ്ആർടിസി- സിഫ്റ്റിന്റെ ബസുകളിൽ മികച്ച നിലവാരത്തിലുള്ള ഒരു യാത്രാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
KSRTC-സ്വിഫ്റ്റ്: ഏപ്രിൽ 11 മുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുംKSRTC-സ്വിഫ്റ്റ് ഔദ്യോഗികമായി സർവീസ് തുടങ്ങുന്നു. ഏപ്രിൽ 11 മുതലാണ് ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂകാംബിക, ചെന്നൈ, ബംഗളുരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ് നടത്തുക. പ്രതിപക്ഷ യൂണിയനുകളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് സ്വിഫ്റ്റ് യാഥാർത്ഥ്യമാകുന്നത്. സ്വിഫ്റ്റിനെതിരെ KSRTCയിലെ യൂണിയനുകൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
എ.സി. സ്ലീപ്പർ, എ.സി. സീറ്റർ ബസുകളും, നോൺ എ.സി. ബസുകളും തിരുവനന്തപുരത്തെ KSRTC സ്വിഫ്റ്റ് ഓഫീസിൽ എത്തിച്ചു കഴിഞ്ഞു. കരാർ അടിസ്ഥാനത്തിൽ ജീവനക്കാരുടെ നിയമനം പുരോഗമിക്കുകയാണ്. ഡ്രൈവർ-കം -കണ്ടക്ടർ തസ്തികയിലാണ് നിയമനം. എല്ലാ ദീർഘദൂര ബസുകളും KSRTC- സ്വിഫ്റ്റിലേക്ക് മാറിയാൽ അത് കെ.എസ്.ആർ.ടി.സിയെ തകർച്ചയിലേക്ക് തള്ളിവിടുമെന്ന് ആരോപിച്ചാണ് പ്രതിപക്ഷ യൂനിയനുകൾ എതിർക്കുന്നത്.
പി.എസ്.സിയിലെ ഡ്രൈവിങ് ലിസ്റ്റിലുള്ളവരും കെ.എസ്.ആർ.ടി.സിയുടെ നീക്കത്തിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നത്.
KSRTC-സ്വിഫ്റ്റിൽ ഡ്രൈവർ-കം-കണ്ടക്ടർ തസ്തികയുമായി കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച സ്ലീപ്പർ ബസുകൾ അടക്കം 50 ൽ അധികം ബസുകൾ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.
വോൾവോ കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ ലക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എ.സി. ബസുകളും ഘട്ടം ഘട്ടമായി കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഭാഗമാകും. KSRTC - സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് KSRTC ക്ക് വേണ്ടി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.