തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ കുറ്റക്കാരനാണെന്ന ലോകായുക്ത വിധിയില്‍ പ്രതികരിച്ച് കെ ടി ജലീല്‍. സ്വജനപക്ഷപാതം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്ത ഡിവിഷന് ബഞ്ച് വിധിച്ചത്. ഹൈക്കോടതിയും മുന്‍ കേരള ഗവര്‍ണറും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി സദശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് കെ ടി ജലീല്‍ പ്രതികരിച്ചത്.
പൂര്‍ണ്ണമായ വിധിപകര്‍പ്പ് ലഭിച്ച ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീതരിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജലീലിന്റെ വാദങ്ങള്‍ തള്ളിയാണ് കേസില്‍ ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യത ഇല്ലാത്ത ജലീലിനെതിരെ മുഖ്യമന്ത്രി യക്തമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെ.ടി. അദീപിനെനിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.
വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.
കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുന്‍ കേരള ഗവര്‍ണ്ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.