കോട്ടയം: കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ വോട്ടര്‍ പട്ടിക കണ്ട് സുപ്രീംകോടതി ജഡ‍്ജിമാർക്കുപോലും ചിരി അടക്കാനായില്ല. നൂറിന് മുകളില്‍ പ്രായമുള്ളവര്‍ ആയിരത്തിലേറെ പേരാണ് പട്ടികയിലുള്ളത്. വോട്ടര്‍ പട്ടികയിലെ ആദ്യ പേരുകാരനായ ബാങ്ക് സ്ഥാപകരിലൊരാള്‍ 1995ല്‍ 77ാംവയസില്‍ അന്തരിച്ചെങ്കിലും ഇപ്പോഴും 121 വയസുമായി വോട്ടര്‍ പട്ടികയിലുണ്ട്. ഇങ്ങനെ നൂറിനു മുകളില്‍ 162 വരെ വയസുള്ള ആയിരത്തിലേറെ പേരുകള്‍ പട്ടികയിലുണ്ട്.
165 വയസുള്ള ആൾ എങ്ങനെ വോട്ടുചെയ്യാൻ പോകുമെന്ന് പരിഹാസ രൂപേണ ജഡ്ജിമാരായ ആർ ഭാനുമതിയും എ എസ് ബൊപ്പണ്ണയും ചോദിച്ചു. 2019 ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണസമിതി തെരഞ്ഞെടുപ്പിനുവേണ്ടി പ്രസിദ്ധീകരിച്ച പ്രാഥമിക വോട്ടര്‍ പട്ടികയില്‍ അംഗങ്ങളുടെ വയസ്സു ചേര്‍ത്തിരുന്നില്ല. എന്നാല്‍ വയസു കൂടി ചേര്‍ത്തുള്ള അന്തിമ വോട്ടര്‍ പട്ടികയ്ക്കാണ് സഹകരണ വകുപ്പ് അംഗീകാരം നല്‍കിയതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. മരിച്ചു പോയവരുടെ ഓഹരികള്‍ പിന്‍വലിക്കാത്തതിനാല്‍ ബാങ്ക് രേഖ കളില്‍ ഇപ്പോഴും ഇവര്‍ അംഗങ്ങളായുണ്ട്. ബാങ്കിന് സ്വമേധയാ ഇവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ നിയമമില്ലത്രേ.
അംഗങ്ങള്‍ മരിച്ചുപോയാല്‍ അവകാശികള്‍ രേഖാമൂലം എത്തി ഓഹരി പിന്‍വലിക്കണമെന്നാണ് ചട്ടം. എന്നാല്‍ പലരും ഇത് ചെയ്യാറില്ല. ബാങ്കില്‍ അംഗമായി ചേര്‍ന്നപ്പോള്‍ കൊ ടുത്തിരുന്ന വയസുപ്രകാരം പ്രായം കൂട്ടി എഴുതിയപ്പോഴാണ് മരിച്ചുപോയവര്‍ നൂറിനു മുകളില്‍ വയസുമായി വോട്ടര്‍ പട്ടികയില്‍ ഇടം പിടി ച്ചത്. പതിനയ്യായിരത്തിലേറെ അംഗങ്ങളുള്ള ബാങ്കില്‍ മരിച്ചു പോയവര്‍ ആരൊക്കെ എന്നറിയാന്‍ കഴിയാത്തതാണ് ഇത്തരത്തില്‍ പ്രായം കൂട്ടിയെഴുതാന്‍ ഇടയായ സാഹചര്യമെന്നും ബാങ്ക് അധികൃതർ പറയുന്നു.
നിലവില്‍ ജീവിച്ചിരിക്കുന്ന അംഗങ്ങളുടെ ബാങ്കിന്റെ പണം മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്നുള്ള പരാതിയില്‍ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യുകയും അഡ്മിനിസ്‌ട്രേറ്റീവ് സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി നിയമനവുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കവെയാണ് വോട്ടര്‍പട്ടികയിലെ വയസ്സു കേട്ട് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ചിരിപൊട്ടിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.