കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദിപ് സിങ് പുരി. സാരമായ പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം, നിസാരപരുക്കുള്ളവര്‍ക്ക് 50000 രൂപ വീതവും നൽകും. വിമാനം പറത്തിയത് ഏറ്റവും പരിചയ സമ്പന്നനായ പൈലറ്റായിരുന്നു. അപകടം സംബന്ധിച്ച അന്വേഷണം ഇന്നലെ മുതൽ തുടങ്ങി. ഈ ഘട്ടത്തിൽ അപകട കാരണങ്ങളെ പറ്റി എന്തെങ്കിലും പറയുന്നത് അപക്വമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവള അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും വ്യക്തമാക്കി. വ്യോമയാന മന്ത്രാലയത്തിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം നൽകുന്ന കാര്യത്തിലും തുടർ നടപടികൾ സംബന്ധിച്ചും വ്യോമയാന വകുപ്പ് മന്ത്രിയുമായും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതരുമായും കൂടിയാലോചിച്ച് തീരുമാനിക്കും. വിമാനത്തിന്റെ പിൻ ഭാഗം അപകടത്തിൽ തകർന്നതിനാൽ ആ ഭാഗത്ത് ഇരുന്നവർക്കാണ് കൂടുതലായും പരിക്കേറ്റത്. വിമാനത്തിന്റെ എഞ്ചിൻ ഓഫാകാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ഇന്ധന ടാങ്ക് തകരാതിരുന്നത് കൂടുതൽ ആള അപായം ഒഴിവാക്കിയെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.
കരിപ്പൂരിൽ വിമാന സർവ്വീസ് പുന:രാരംഭിക്കുന്നത് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല. അപകടത്തിനിടയാക്കിയ കാരണം കണ്ടെത്താൻ എയർ ഇന്ത്യ ചെയർമാൻ ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്.കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വിശദ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നൽകിയത്.
അനുവാദമില്ലാത്ത റൺ വെയിൽ ഒരു വിമാനവും ഇറങ്ങില്ലെന്നും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ പാടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടും തന്റെ അറിവിൽ ഇല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങിയിട്ടുണ്ട്. റൺവേയുടെ നവീകരണ പ്രവൃത്തി നടത്തിയ സമയത്ത് മാത്രമാണ് വിമാന സർവ്വീസ് നിർത്തി വെച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.