കോഴിക്കോട്: കോടഞ്ചേരിയിലെ ജോർജിന് മുന്നിൽ മുട്ടുമടക്കി വനംവകുപ്പ്. കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി കർഷകനായ ജോർജിന് തിരികെ നല്കാൻ വനംവകുപ്പ് നിർബന്ധിതമായി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ഡി.എഫ്.ഒ. എം.രാജീവൻ ഉപാധികളോടെ കർഷകന് അനുമതി തിരികെ നൽകിയത്.
ജീവനും സ്വത്തിനും കാർഷിക വിളകൾക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന സർക്കാർ ഉത്തരവ് ജില്ലയിൽ ആദ്യമായി നടപ്പാക്കിയത് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആയിരുന്നു.
ഉത്തരവ് പ്രകാരം കഴിഞ്ഞദിവസം കൃഷിയിടത്തിൽ എത്തിയ കാട്ടുപന്നിയെ എടപ്പാട്ട് കാവുങ്കൽ ജോർജ് ജോസഫ് വെടിവെച്ച് കൊന്നു. നടപടികൾ പൂർത്തിയാക്കി പന്നിയുടെ ജഡം വനംവകുപ്പ് കൊണ്ടുപോയിരുന്നു. എന്നാൽ,കൊന്നശേഷം പന്നിയുടെ ജഡത്തിന്റെ മുകളിൽ കാലെടുത്തു വെച്ചും തോക്ക് കുത്തിപ്പിടിച്ചുമുള്ള ജോർജ് ജോസഫിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറായിരുന്നു.
You may also like:ഗർഭിണിയാകരുത്; കോവിഡ് കാലത്ത് സ്ത്രീകളോട് അപേക്ഷയുമായി ഗൈനക്കോളജിസ്റ്റ്‍ [NEWS]ആനകളുടെ ദുരൂഹമരണം; അന്വേഷണം തടസപ്പെടുത്തി കോവിഡ് 19 [NEWS] 'ഹിമാലയത്തെക്കാൾ ഉയരമുളളതാണ് നിങ്ങളുടെ ധൈര്യം '; ലഡാക്കിൽ സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]
ഇതിനെ തുടർന്ന് കാട്ടുപന്നിയുടെ ജഡത്തിനോട് അനാദരവ് കാട്ടിയെന്ന് കാണിച്ച് വനംവകുപ്പ് ജോർജിനെതിരെ കേസെടുത്തു. കോടഞ്ചേരിയിൽ കാട്ടുപന്നികളെ വെടിവെക്കാൻ അനുമതിയുള്ള ആറ് ആളുകളുടെ പട്ടികയിൽ നിന്ന് ജോർജിനെ വനംവകുപ്പ് പുറത്താക്കി. കർഷകസംഘടനകളും ഗ്രാമപഞ്ചായത്തും വിവിധ രാഷ്ട്രീയപ്പാർട്ടികളും വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, തന്നെ വീണ്ടും എം.പാനൽ പട്ടികയിലേക്ക് പരിഗണിക്കണമെന്ന ജോർജ് ജോസഫിന്റെ അപേക്ഷ കൂടെ പരിഗണിച്ചാണ് വനംവകുപ്പിന്റെ പുതിയ തീരുമാനം. കോഴിക്കോട് മലയോര മേഖലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളിലൊന്നാണ് കോടഞ്ചേരി പഞ്ചായത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.