കോഴിക്കോട്: കാട്ടുപോത്തിൻറെ അക്രമണത്തിൽ കെസിബിസിയുടെ പ്രതികരണം പ്രകോപനപരമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കെസിബിസിയുടെ പാരമ്പര്യത്തിന് ചേരാത്തതാണ് ഇത്തരം പ്രസ്താവനകള്‍. സമാധാന പാതയില്‍ നിന്നും കെസിബിസി പിന്മാറരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. . കഴിഞ്ഞ കുറേക്കാലമായി വനമേഖലയില്‍ ഉണ്ടാകുന്ന നിസാര കാര്യങ്ങള്‍പോലും പെരുപ്പിച്ചുകാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു
മരിച്ചുപോയവരെ വെച്ച് ചിലര്‍ ഈ സന്ദര്‍ഭത്തില്‍ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ഇത്തരം സമയങ്ങളിൽ പക്വതയോടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടവരാണ് കെസിബിസി നേതൃത്വം. അതുകൊണ്ടു തന്നെ അങ്ങനെ നില്‍ക്കാന്‍ കെസിബിസിയോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Also read-സർക്കാരിന്റെ ‘യഥാർത്ഥ കേരള സ്റ്റോറി’ പരസ്യം ഡൽഹിയിൽ എത്തിയപ്പോൾ ക്ഷേമ പെൻഷൻ 725 % കൂടിയോ?
മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകളും വിലപേശുന്ന സമീപനമാണ് കാണിച്ചത്. ഇത് ആ കുടുംബത്തെയും മരിച്ചവരെയും അവഹേളിക്കുന്നതിന് തുല്യമാണ്. കാട്ടുപോത്ത് കാണിച്ച അതേ ക്രൂരത ചിലര്‍ ഈ കുടുംബത്തോട് കാണിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനംവകുപ്പ് ശക്തമായ നിരീക്ഷണം തുടരുകയാണ്. കാട്ടുപോത്ത് ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ രണ്ട് ആര്‍ആര്‍ടികളെയാണ് നിയോഗിച്ചിട്ടുള്ളത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയും പകലുമില്ലാതെ തിരച്ചില്‍ നടത്തുകയാണ്. കാട്ടില്‍ കണ്ടെത്തുന്ന പോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അല്ലാതെ കണ്ണില്‍ കണ്ടതിനെയെല്ലാം വെടിവെച്ചു കൊല്ലാന്‍ പറ്റുമോയെന്ന് മന്ത്രി ചോദിച്ചു. അതിന് കുറേ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. വളരെ സൂക്ഷിച്ചും അവധാനതയോടെയും ചെയ്യേണ്ട ജോലിയാണ്, ആവേശത്തില്‍ എടുത്തുചാടി ചെയ്യേണ്ട ജോലിയല്ല വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A K Saseendran, Kcbc