ന്യൂഡല്‍ഹി: ഉജ്ജ്വല വിജയത്തോടെ കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍ കോവിഡിനെ നേരിടുന്നതില്‍ ഉള്‍പ്പെടെ തുടർന്നും ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിച്ചപ്പോൾ തകർപ്പൻ വിജയത്തോടെ എൽഡിഎഫ് അധികാരം നിലനിർത്തി. 140 മണ്ഡലങ്ങളില്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടിയപ്പോൾ യുഡിഎഫ് 41 സീറ്റുകളില്‍ യുഡിഎഫ് ജയിച്ചു. അതേസമയം കഴിഞ്ഞ തവണ ഒരു സീറ്റ് ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ഒരിടത്തും ജയിക്കാനായില്ല. മൂന്നു സീറ്റുകളില്‍ ശക്തമായ മത്സരം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മട്ടന്നൂരിൽ മത്സരിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക്. 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചർ യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെ തോൽപ്പിച്ചത്. അതേസമയം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തൽമണ്ണയിലാണ്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലീം ലീഗിലെ നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ. പി മുസ്തഫയെയാണ് നജീബ് കാന്തപുരം തോൽപ്പിച്ചത്.
ഉയർന്ന ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പിന്നിൽ രണ്ടാമതുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. കോൺഗ്രസിലെ സി രഘുനാഥിനെതിരെ 50123 വോട്ടുകൾക്കാണ് പിണറായി വിജയന്‍റെ ജയം. കഴിഞ്ഞ തവണ 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ നിയമസഭയിൽ എത്തിയത്. കണ്ണൂർ ജില്ലയിലെ പയ്യൂന്നൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഭൂരിപക്ഷം. ഇവിടെ മത്സരിച്ച വി എ മദുസൂദനൻ 49780 വോട്ടുകൾക്കാണ് ജയിച്ചത്.
Also Read-
'കുറവുകൾ പരിഹരിച്ച് മുന്നോട്ടു പോകും'; ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ 'പൊങ്കാല' കല്യാശേരിയിൽ മത്സരിച്ച എം വിജിൻ(44393), ചേലക്കരയിൽ മത്സരിച്ച കെ രാധാകൃഷ്ണൻ(39400), ഉടുമ്പൻചോലയിൽ മത്സരിച്ച മന്ത്രി എം എം മണി(38305) എന്നിവരാണ് ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ പിന്നിലുള്ളത്. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷം നേടിയ പി ജെ ജോസഫിന് ഇത്തവണ 20209 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.
Also Read-
Kerala Assembly Election Result | മലബാറിൽ മാത്രമൊതുങ്ങി മുസ്ലീം ലീഗ്; അഴീക്കോടും കളമശേരിയും കൈവിട്ടുഭൂരിപക്ഷം കുറവുള്ളവരിൽ ഏറ്റവും പിന്നിൽ പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരമാണ്. 38 വോട്ടുകൾക്ക് മാത്രമാണ് നജീബ് കടന്നുകൂടിയത്. കുറ്റ്യാടിയിൽ സിപിഎം സ്ഥാനാർഥി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററാണ് ഭൂരിപക്ഷം കുറവുള്ളവരുടെ പട്ടികയിൽ രണ്ടാമതുള്ളത്. അദ്ദേഹത്തിന് 333 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണുള്ളത്. മഞ്ചേശ്വരത്ത് മത്സരിച്ച മുസ്ലീം ലീഗ് സ്ഥാനാർഥി എ കെ എം അഷ്റഫാണ് ഈ പട്ടികയിൽ നാലാമതുള്ളത്. അദ്ദേഹത്തിന് 745 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.
ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ എൽഡിഎഫിലെ പി ബാലചന്ദ്രൻ 946 വോട്ടുകൾക്കാണ് വിജയം പിടിച്ചെടുത്തത്. ശക്തമായ പോരാട്ടം നടന്ന തൃപ്പുണിത്തുറയിൽ മുൻ മന്ത്രി കെ ബാബു 1009 വോട്ടുകൾക്കാണ് സിപിഎം യുവനേതാവ് എം സ്വരാജിനെ പരാജയപ്പെടുത്തിയത്. ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി സനീഷ് കുമാറിന് 1057 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള 1096 വോട്ടുകൾക്കാണ് വിജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.