തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യം ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനത്തിനു നാളെ തുടക്കം. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും വനം കൊള്ള വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും. ഓഗസ്റ്റ് 18 വരെ 20 ദിവസമാണ് സഭാ സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍ വകുപ്പുതിരിച്ചുള്ള ചര്‍ച്ചകള്‍ക്കു ശേഷം ബജറ്റ് പാസാക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് വനം കൊള്ള വിവാദമായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ വിവാദമെങ്കിലും വനം മന്ത്രിയെന്ന നിലയില്‍ അതിനു മറുപടി പറയേണ്ടി വന്നത് എ.കെ.ശശീന്ദ്രന്. നാളെ രണ്ടാം സമ്മേളനം ആരംഭിക്കുമ്പോള്‍ ശശീന്ദ്രന് കുറ്റാരോപിതനാണ്. ആരോപണം ശശീന്ദ്രന് എതിരേയാണെങ്കിലും മുഖ്യമന്ത്രിയും സര്‍ക്കാരും കൂടി മറുപടി പറയേണ്ടി വരും.
സഭാസമ്മേളനം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് പ്രതിപക്ഷത്തിന് വീണുകിട്ടിയ ശക്തമായി ആയുധമായി മാറുകയാണ് ശശീന്ദ്രന്റെ ശബ്ദരേഖ. മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയര്ത്തിക്കഴഞ്ഞു. സഭയ്ക്കു പുറത്തും ഗക്തമായ പ്രതിപക്ഷ പ്രതിഷേധം ഉറപ്പിക്കാം. കോവിഡ് ഭീതിയിലായിരുന്നു ആദ്യ സഭാസമ്മേളനം. ഇപ്പോഴും സ്ഥിതിക്ക് മാറ്റമില്ല. കോവിഡ് പ്രതിരോധത്തിലും മരണങ്ങളുടെ കണക്കെടുപ്പിലുമൊക്കൈ സര്‍ക്കാരിനെതിരേ അശാസ്ത്രീയതയും വീഴ്ചയും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സഭയിലും അതു ചര്‍ച്ചയാകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ഈ സമ്മേളനവും.
ന്യൂനപക്ഷ സ്കോളര്‍ഷിപുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ തലവേദനയുണ്ടാക്കാന്‍ പോന്നതാണ്. സംവരണത്തിനെതിരേയുള്ള കോടതിവിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്ലീംസംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. യുഡിഎഫിലും ഇത് അസ്വാരസ്യങ്ങള്‍ക്കു വഴിവച്ചുകഴിഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കേണ്ടത് സര്‍ക്കാരിനെന്ന പോലെ പ്രതിപക്ഷത്തിന്റേയും ആവശ്യമാണ്. മരം മുറി വിവാദത്തിന്റെ ചുട് ഇപ്പോഴും ആറിയിട്ടില്ല. വനംകൊള്ളയ്ക്കെതിരേ സഭയിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ റിപ്പോര്‍ട്ടും സഭയില്‍ വയ്ക്കേണ്ടി വരും. കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണത്തിനെതിരേ യോജിച്ച നീക്കങ്ങള്‍ക്കും സാധ്യതയുണ്ട്.
വ്യവാസയങ്ങള്ക്ക് തടസ്സം നില്ക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ഉറപ്പാക്കുന്നത് ഉള്‍പ്പെടെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിനുതകുന്ന നിയമനിര്‍മാണവും ഈ സമ്മേളനത്തിലുണ്ടാകും. കിറ്റെക്സ് കമ്പനി സര്‍ക്കാരിനെതിരേ ഉന്നയിച്ച ആരോപണങ്ങളും ചര്‍ച്ചയാകും. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്, തൃശ്ശൂരില്‍ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്, രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ ശ്രമവും കേസിലെ പ്രതികളുടെ സി പി എം ബന്ധം സംബന്ധിച്ച വിവാദങ്ങളും സഭയെ ഇളക്കി മറിക്കും.
2021- 22 വര്‍ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്ത്ഥനകളിന്മേല് വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലെ ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തില്‍ നടക്കുക. ആകെ 20 ദിവസം സമ്മേളിക്കുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. 2021-22 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥകളുടെ ചര്‍ച്ചയ്ക്കും ബഡ്ജറ്റിലെ ധനാഭ്യര്ത്ഥനകളിേലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്.
കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത അംഗങ്ങള്‍ക്കുവേണ്ടി അതിനായുള്ള സൗകര്യം ഒരുക്കുന്നതാണ്. അതുപോലെ ആന്റിജന്‍/ആര്.ടി.പി.സി.ആര് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സൗകര്യവും സഭയില്‍ ഉണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.