ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിൽ വി. മുരളീധരൻ മന്ത്രിയാകും. പ്രധാനമന്ത്രിയുടെ വസതിയിലേക്കെത്താൻ മുരളീധരന് ക്ഷണം ലഭിച്ചു.
മോദി മന്ത്രിസഭയിലെത്തുന്ന കേരളത്തിൽ നിന്നുള്ള മന്ത്രിയാണ് മുരളീധരൻ. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരൻ. ആറ് വർഷത്തോളം ബിജെപി സംസ്ഥാന യൂണിറ്റിനെ മുരളീധരൻ നയിച്ചു.
1957 മെയ് 14നാണ് വെള്ളംവേലി മുരളീധരൻ എന്ന വി മുരളീധരൻ ജനിച്ചത്. കമ്മ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരിലെ തലശേരി സ്വദേശിയായ മുരളീധരൻ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
1981 മുതൽ 1996 വരെ എബിവിപിയുടെ വിവിധ സ്ഥാനങ്ങൾ മുരളീധരൻ വഹിച്ചിരുന്നു. 1999ൽ നെഹ്റു യുവ കേന്ദ്രം വൈസ് ചെയർമാനായി. 2002 മുതൽ നെഹ്റു യുവ കേന്ദ്രം ഡയറക്ടർ ജനറലുമായിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അച്ഛന്റെ മരണത്തെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ എൽഡി ക്ലർക്കായി ജോലി ചെയ്തു. പാർട്ടിയുടെ നിർദേശ പ്രകാരമായിരുന്നു ഇത്. എന്നാൽ വളരെ പെട്ടെന്നു തന്നെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി.
ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നിന്നാണ് മുരളീധരൻ ബിരുദം നേടിയത്. ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയായിരുന്ന ഇ കെ നയനാരെ ഖരാവോ ചെയ്തതിന് 1980ൽ രണ്ട് മാസം അദ്ദേഹത്തിന് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്.
2016ലെനിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് 7000 വോട്ടുകൾക്ക് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Narendra Modi swearing-in, V muraleedharan, V muraleedharan mp, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി, വി മുരളീധരൻ