• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രാണവായുവിന് മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്'; കേരളം കാണാന്‍ പോകുന്നത് തീപാറുന്ന സമരം; കെ.സുധാകരന്‍

'പ്രാണവായുവിന് മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്'; കേരളം കാണാന്‍ പോകുന്നത് തീപാറുന്ന സമരം; കെ.സുധാകരന്‍

സര്‍ക്കാരിന്റെ ധൂര്‍ത്തിനും പാഴ്‌ച്ചെലവുകള്‍ക്കും യാതൊരു നിയന്ത്രണവും  ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചെലവു ചുരുക്കി മാതൃക കാട്ടാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. 

  • Share this:

    ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രാണവായുവിനു മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്. നികുതി കൊള്ളയ്ക്കെതിരെ  ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കും. നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണെന്നും  സുധാകരന്‍ വിമര്‍ശിച്ചു.

    സര്‍ക്കാരിന്റെ ധൂര്‍ത്തിനും പാഴ്‌ച്ചെലവുകള്‍ക്കും യാതൊരു നിയന്ത്രണവും  ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചെലവു ചുരുക്കി മാതൃക കാട്ടാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.  സഹസ്ര കോടികള്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ 4,000 കോടി രൂപയുടെ അധിക നികുതി ഇപ്പോള്‍ ഒറ്റയടിക്ക് ചുമത്തിയത്. പ്രാണവായുവിനു മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    Also Read-‘ദുരന്തങ്ങളെയും കേന്ദ്രസർക്കാരിന്റെ സമീപനങ്ങളെയും അതിജീവിച്ച് നാടിനെ മുന്നോട്ടു നയിക്കാനുള്ള ബജറ്റിനെ കേരളജനത പിന്തുണയ്ക്കും’ മുഖ്യമന്ത്രി

    ഇതിന് മുമ്പും സര്‍ക്കാരുകള്‍ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിനു പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത്തവണ അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പാവപ്പെട്ടവരുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പോലും കൂട്ടിയില്ല. എല്ലാവര്‍ഷവും പെന്‍ഷന്‍ തുക കൂട്ടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാരാണിത്. പുതിയ വന്‍കിട പദ്ധതികളില്ല. യുഡിഎഫിന്റെ കാലത്തു തുടങ്ങിവെച്ച വന്‍കിട പദ്ധതികള്‍ മുടന്തുമ്പോള്‍, സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ലെന്ന് സുധാകരന്‍ വിമര്‍ശിച്ചു.

    സംസ്ഥാന സര്‍ക്കാര്‍ അധിക സെസ് ചുമത്തിയതോടെ ഇന്ധനവില അസഹനീയമായ നിലയിലെത്തി. വൈദ്യുതി തീരുവ, കെട്ടിട നികുതി, വാഹന നികുതി, മദ്യനികുതി തുടങ്ങിയ നിരക്കു വര്‍ധനകള്‍ സമസ്ത മേഖലകളെയും എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. അതു സൃഷ്ടിക്കുന്ന നാണ്യപ്പെരുപ്പവും പ്രയാസങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

    Published by:Arun krishna
    First published: