തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരു. അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍, എൽദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണ് ലംഘിക്കപ്പെട്ടത്. 2022 ഡിസംബറിലെ ഈ ഉത്തരവിൽ പറയുന്നത് അന്വേഷണം പൂർത്തിയാകും വരെ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.