തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ഒട്ടേറെ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നെന്ന് ഗവര്‍ണർ അഭിപ്രായപ്പെട്ടു. ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാരിന്റേത് മികച്ച പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. താൻ വിമർശിച്ചത് ഭരണഘടന വിരുദ്ധമായ നടപടികളെ മാത്രമാണെന്ന് ഗവർണർ വ്യക്തമാക്കി.
വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തിൽ തനിച്ച് തീരുമാനം എടുക്കാനാകില്ലെന്ന് ഗവർണർ പറഞ്ഞു. ഇന്നലെ റിപ്പബ്ലിക് ദിനത്തിലും ഗവർണർ സംസ്ഥാന സർക്കാരിനെ പ്രശംസിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നുണ്ടെന്നും വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. സർക്കാർ ഗവർണർ ഒത്തുകളിയെന്ന വിമർശനം ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. സർക്കാരിനും ഗവർണർക്കും ഒപ്പം പ്രതിപക്ഷമില്ലെന്ന് അദ്ദേഹം പറഞ്ഞു. മഖ്യമന്ത്രിയും ഗവർണറും തമ്മിൽ ധാരണയിലെത്തിയെന്നും സതീശൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.