കൊച്ചി: മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജി ഹൈക്കോടതി തീര്‍പ്പാക്കി. വിദ്യാര്‍തഥിനികള്‍ക്ക് രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും ക്യാമ്പസിനുള്ളിൽ തന്നെ പോകാൻ വാർഡന്‍റെ അനുമതി മതിയാകും. എന്നാല്‍, മറ്റാവശ്യങ്ങൾക്ക് 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷിതാക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്.
ഹർജിക്കാർ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദിച്ചു. ഇന്ന് രാവിലെ ഹർജി പരിഗണിക്കുമ്പോൾ ഹോസ്റ്റലുകൾ ജയിലുകളല്ലെന്നു കോടതി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ അവകാശം പൗരൻമാർക്ക് ഉറപ്പു വരുത്തുകയാണ് കോടതിയുടെ പരിഗണന. പെൺകുട്ടികൾക്കു ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു പക്ഷെ ആൺകുട്ടികളെക്കാൾ അത്തരം അവകാശം കൂടുതലായി പെൺകുട്ടികൾക്കുണ്ട്. വിവേചനപരമായ നിയന്ത്രണങ്ങൾ പെൺകുട്ടികളുടെ മേൽ ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ ആരോഗ്യ സർവകലാശാല ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലെ പരാമർശങ്ങള്‍ വിവാദമായിരുന്നു.18 വയസിൽ വിദ്യാർത്ഥികൾ സമ്പൂർണ്ണ സ്വാതന്ത്ര്യം തേടുന്നത് സമൂഹത്തിന് ഗുണകരമല്ലെന്നും, 25 വയസ്സിലാണ് യുവജനങ്ങള്‍ പക്വത നേടുന്നതെന്നും സർവകലാശാല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. അച്ചടക്കത്തിന്‍റെ ഭാഗമായും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് സമയ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ആരോഗ്യ സർവകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.