കൊച്ചി: സംസ്ഥാനത്തിന് വാക്സിൻ സൗജന്യമായി നൽകാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തി കേരള ഹൈക്കോടതി. രാജ്യത്തെ പൗരന്മാർക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സീൻ നൽകുന്നില്ലെന്ന് കോടതി ചോദിച്ചു. ഭരണഘടനയിലെ ഫെഡറലിസം നോക്കേണ്ട സമയം ഇതെല്ലേ? എല്ലാവർക്കും സൗജന്യ വാക്‌സീൻ നൽകാൻ വേണ്ടി വരുന്നത് 34,000 കോടി രൂപയാണ്. 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസർവ് ബാങ്ക് സർക്കാരിനു നൽകിയിട്ടുണ്ട്. ഈ തുക സൗജന്യമായി വാക്‌സീൻ വിതരണത്തിന് ഉപയോഗിച്ചു കൂടെയെന്നും കോടതി ചോദിച്ചു.
വിഷയം നയപരമായ കാര്യമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ മറുപടി നൽകി. വാക്സീൻ നയം മാറിയതോടെ വാക്സീൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ പരാതിപ്പെട്ടു.
Also Read ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; ഇന്നലെ മരിച്ചത് 4454 പേർ
ജുഡീഷ്യൽ ഓഫിസർമാരെയും കോടതി ജീവനക്കാരെയും എന്തുകൊണ്ടാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്നു സംസ്ഥാന സർക്കാരിനോടു കോടതി ചോദിച്ചു. കോവിഡ് വ്യാപനത്തിന് ഇടയിലും ലോക്ഡൗണിലും കോടതികൾ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ബുധനാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. വാക്സിൻ നിർമാണത്തിന് കെഎസ് ഡിപി അടക്കമുള്ളവർക്ക് അനുമതി നൽകണമെന്നതടക്കമുള്ള പൊതുതാൽപ്പര്യ ഹർജികയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4454 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 2,22,315 ആണ്. ഞായറാഴ്ച്ച ഇത് 2,40,842 ആയിരുന്നു.
അതേസമയം, മരണ സംഖ്യ ഞായറാഴ്ച്ചത്തെ കണക്കിനേക്കാൾ കൂടുതലാണ്. 3,741 പേരായിരുന്നു ഞായറാഴ്ച്ചത്തെ കണക്ക് പ്രകാരം മരിച്ചത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ. 35483 പേർ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു. കേരളം പട്ടികയിൽ നാലാമതാണ്. മഹാരാഷ്ട്ര- 26,672, കർണാടക- 25,979, കേരളം- 25,820, ആന്ധ്രപ്രദേശ്- 18,767 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. 59.7 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
You may also like: Covid 19 | സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ 1117 കോവിഡ് മരണങ്ങൾ; 7000 കടന്ന് മരണസംഖ്യ
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,320 പേർ ഇന്നലെ മരിച്ചു. കർണാടകയിൽ 624 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മേയ് 31 മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
അതേസമയം, കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവെടിയരുതെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരവസ്ഥകളും മരണങ്ങളും ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. അതിനാല്‍ ആശുപത്രികളെ സംബന്ധിച്ച നിര്‍ണായക സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid, Covid 19 Vaccination, COVID19, Kerala high court