തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ അക്ഷരങ്ങള്‍ അച്ചടിച്ചത് ചുവപ്പ് നിറത്തില്‍. ചോദ്യങ്ങള്‍ കറുത്ത അക്ഷരങ്ങളില്‍ നിന്നും ചുവപ്പിലേക്ക് മാറ്റിയതിനോട് സമ്മിശ്ര പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉണ്ടായത്. അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്ന് ചില കുട്ടികള്‍ പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ മറുചോദ്യം.
ആകെയുള്ള 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർത്ഥികൾ പ്ലസ് വണ്‍ പരീക്ഷയും 4,42,067 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്. . ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൂല്യനിർണയ ക്യാംപുകൾ ഏപ്രിൽ 3 മുതൽ മേയ് ആദ്യ വാരം വരെ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.
പരീക്ഷാപ്പേടി അകറ്റാൻ വി-ഹെൽപ്പ്, ടോൾ ഫ്രീ നമ്പർ
ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗം വി ഹെൽപ്പ് എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം മാർച്ച് 3 മുതൽ ആരംഭിച്ചു.
വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും
സൗജന്യമായി 1 8 0 0 4 2 5 2 8 4 4 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.