കോട്ടയം: മതേതര ജനാധിപത്യ കക്ഷിയായ കോൺഗ്രസിന്റെ തകർച്ച ജനാധിപത്യത്തിന് ആപത്താണെന്ന് കേരള ജനപക്ഷം പൂഞ്ഞാർ ഡിവിഷൻ നേതൃ യോഗം അഭിപ്രായപെട്ടു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും ജനപക്ഷത്തിന്റെ പിന്തുണ ആർക്കും പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ജനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് പറയുന്നത് അപഹാസ്യവും, പാർട്ടി താല്പര്യങ്ങൾക്കപ്പുറം ചില വ്യക്തികളുടെ താല്പര്യങ്ങൾക്ക് കോൺഗ്രസ് അടിയറവു വെച്ചതിന്റെ ലക്ഷണവുമാണ്. ഈ നിലപാട് തുടർന്നാൽ മധ്യ കേരളത്തിലെ ഭൂരിഭാഗം നിയമസഭ സീറ്റിലും കോൺഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും കേരള ജനപക്ഷം സെക്യൂലർ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി.
കോട്ടയം ജില്ലാ പഞ്ചായത്തിലെ കനത്ത പരാജയവും തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലെ പരാജയവും ഇനിയും നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചിട്ടില്ല എന്നതാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള പല പ്രസ്താവനകളിൽ നിന്നും മനസിലാവുന്നത്. വ്യക്തി താല്പര്യങ്ങളും ബാങ്ക് കൊള്ളയും സ്‌ഥിരം തൊഴിലാക്കിയ ചില നേതാക്കളാണ് ഈ പരാജയങ്ങൾക്ക് മുഴുവൻ ചുക്കാൻ പിടിച്ചത്.
പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കും, മൂന്നിലവ് സർവീസ് സഹകരണ ബാങ്കും നശിപ്പിച്ച് സാധാരണക്കാരായ കർഷകരുടെ വയറ്റത്തടിച്ച ഈ നേതാക്കൾ ഇപ്പോൾ തീക്കോയി സർവീസ് സഹകരണ ബാങ്കും ആ സ്‌ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങൾ ജാഗരൂകരാകണം. ഈ കൊള്ള മുന്നണികൾക്കതീതമായ കൂട്ടുകച്ചവടമാണ് എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ഇപ്പോഴും എൽ.ഡി.എഫ്. ഘടകക്ഷിയായ മാണി ഗ്രൂപ്പിന്റെ നേതാവ് കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായി തുടരുന്നത്.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പി. സി. ജോർജ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്. ജോർജ് വടക്കൻ, പ്രൊഫ. ജോസഫ് റ്റി ജോസ്, ജോയ് സ്കറിയ, കെ. കെ. സുകുമാരൻ കരോട്ടുപറമ്പിൽ, കെ ജെ ജോസഫ് കള്ളിക്കാട്ട്, തോമസ് വടകര,ബൈജു ജേക്കബ്, പ്രകാശ് കിഴക്കേതോട്ടം, അഡ്വ. ജോർജ് മണിക്കൊമ്പേൽ, സെബാസ്റ്റ്യൻ കുറ്റിയാനി, സി കെ നസീർ, ആർ. മോഹനകുമാർ, ജോസ് ഇളംതുരുത്തി, ജോളി തയ്യിൽ, ബെന്നി എന്നിവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.