നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വനിതകളെ അണിനിരത്തി വനിതാ മതിൽ പരിപാടിയും, സ്ത്രീ ശാക്തീകരണത്തിനായി സധൈര്യം മുന്നോട്ട് പരിപാടിയുമായി സർക്കാർ മുന്നോട്ട് കുതിക്കുമ്പോൾ, അലാറാം വയ്ക്കാൻ പോലും പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നടക്കമുള്ള പിന്തിരിപ്പൻ നിലപാടുമായി കേരളാ പൊലീസ്.
സ്ത്രീകളെ 'സധൈര്യം മുന്നോട്ട്' നയിക്കാൻ മുഖ്യമന്ത്രി എത്തുന്നു
സുരക്ഷാ നിർദേശങ്ങൾ എന്ന പേരിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഫേസ്ബുക്ക് പേജിലാണ് വിദ്യാർത്ഥികളായ പെൺകുട്ടികൾക്കായി നിർദേശങ്ങൾ നൽകുന്നത്. പെണ്‍കുട്ടികൾക്ക് ഒരു കാരണവശാലും മൊബൈൽ ഫോൺ വാങ്ങി നൽകരുതെന്നാണ് മുഖ്യനിർദേശം. കൂടെ സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആൺകുട്ടികള പ്രോത്സാഹിപ്പിക്കരുതെന്നും ഉപദേശിക്കുന്നുണ്ട്. മാതാപിതാക്കൾ അറിയാതെ കുട്ടികൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കില്ലെന്ന് ഉറപ്പു വരുത്തുക, മെസഞ്ചറിലെ ചാറ്റുകൾ പരിശോധിക്കുക, കുട്ടികളുടെ അലമാര, ബാഗുകൾ എന്നിവ പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങൾ മാതാപിതാക്കൾക്കും നൽകുന്നുണ്ട്.
ടെക്നോളജി മുന്നോട്ട് പോകുമ്പോൾ കുട്ടികളെ അതിൽ നിന്ന് വിലക്കേണ്ടതുണ്ടോ?സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
സ്ത്രീ-പുരുഷ സമത്വത്തിൽ നമ്മുടെ നാട് ഏറെ പുരോഗതി കൈവരിച്ച് വരുന്ന സമയത്ത് തന്നെയാണ് പൊലീസ് ഇത്തരം ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്നും ശ്രദ്ധേയമാണ്. ചൊവ്വയിൽ വരെ പോകാൻ തയ്യാറെടുക്കുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത്. കാലങ്ങൾ പഴക്കമുള്ള ആചാരങ്ങൾ മറികടന്ന് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം എന്ന ചരിത്ര പ്രധാനമായ വിധിയുണ്ടായി, സ്ത്രീ ശാക്തീകരണത്തിനായി പലവിധ പദ്ധതികൾ സർക്കാർ തന്നെ നടപ്പിലാക്കുന്നു. ആ നാട്ടിലാണ് ഇത്തരം നിർദേശങ്ങൾ എത്തുന്നത്.
വടകര മോര്‍ഫിങ് കേസ്: മുഖ്യപ്രതി ബിബീഷ് പിടിയില്‍
സൈബർ കുറ്റകൃത്യങ്ങള്‍ കൂടിയ സാഹചര്യത്തിൽ സുരക്ഷാമുൻകരുതലായി നൽകുന്ന നിർദേശങ്ങളാണിതെന്ന് പറയുന്നുണ്ടെങ്കിലും ടെക്നോളജി അതിവേഗം പുരോഗമിച്ച, ക്ലാസ് റൂമുകൾ വരെ ഡിജിറ്റൽ ആയ ഈ കാലത്ത് കുട്ടികളെ ടെക്നോളജിയില്‍ നിന്ന് അകറ്റി നിർത്താനുള്ള നിർദേശം എത്രത്തോളം പ്രായോഗികമാണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു
ഫേസ്ബുക്കിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം :
സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും ശ്രദ്ധിക്കാന്‍ കോട്ടയം ജിലാ പോലിസ് മേധാവി ഹരിശങ്കര്‍ ഐ പി എസ് നല്കുന്ന മുന്നറിയിപ്പ്
ഓപ്പറേഷന് ഗുരുകുലം പദ്ധതിയുടെ ഭാഗമായി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങളുടെ വെളിച്ചത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ വര്‍ണ്ണ പൊലിമയില്‍ ആകൃഷ്ടരായി ഈയാം പാറ്റകളെ പോലെ സ്വജീവിതം നഷ്ടപ്പെടുത്തുന്ന കുമാരീകുമാരന്മാര്‍ക്ക് എന്താണ് സംഭവിച്ചത്. സമൂഹ്യമാധ്യമങ്ങളും കമ്പ്യൂട്ടറും ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസം പിടിയിലായ ജിന്‍സു തന്റെ ഇരകളായ പെണ്‍കുട്ടികളുടെ വീട് തന്നെയാണ് പീഡനത്തിനായി ഉപയോഗിച്ചിരുന്നത്. പെണ്‍കുട്ടികളുടെ കയ്യില്‍നിന്നും സ്വര്‍ണ്ണാഭരണങ്ങളും പണവും കൈപ്പറ്റുന്ന കാമുകന്മാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. കോട്ടയം ടൌണില്‍ കഴിഞ്ഞ ദിവസം കോളേജ് കുമാരനായ കാമുകന് കാമുകിയുടെ കരണത്ത് പല പ്രാവശ്യം ആഞ്ഞടിച്ചത് കണ്ടുനിന്ന ഒരാള്‍ ഗുരുകുലം ടീമിനെ അറിയിക്കുകയുണ്ടായി. അന്വേഷിച്ച പോലീസിനോട് കാമുകന്റെ ചോദ്യം അടി കൊണ്ടയാള്‍ക്ക് പരാതി ഇല്ലെങ്കില്‍ നിങ്ങള്‍ക്കെന്താ പരാതി. സ്വന്തം അച്ഛന് ഇതുവരെ തല്ലിയിട്ടില്ലാത്ത പെണ്‍കുട്ടി എന്തിനാണ് കാമുകനെ ഭയപ്പെട്ട് എന്റെ മുഖത്ത് തലോടുക മാത്രമാണ് കാമുകന് ചെയ്തത് എന്ന് പറഞ്ഞത്.
1. വിദ്യാര്‍ഥികളായ കുട്ടികള്‍ക്ക് ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുത്.
2. അത്യാവശ്യം രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നല്‍കാം. രക്ഷിതാക്കളുടെ സാമീപ്യത്തില്‍ മാത്രം.
3. പെണ്‍കുട്ടികള്‍ കൂട്ടുകാരായ പെണ്‍കുട്ടികളുടെ പേരില്‍ സേവ് ചെയ്തിരിക്കുന്ന നമ്പരുകള്‍ അവരുടേത് തന്നെ ആണെന്ന് ഉറപ്പു വരുത്തുക.
4. അലാറം വയ്ക്കാന്‍ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതില്ല. കുറഞ്ഞ ചിലവില്‍ ഒരു അലാറം വാങ്ങി നല്‍കുക.
5. രക്ഷിതാക്കള്‍ അറിയാതെ കുട്ടികള്‍ ഫേസ് ബുക്ക്, ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട് തുടങ്ങിയവ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. പരിചയമില്ലാത്തവര്‍ ഫ്രണ്ട് ലിസ്റ്റില്‍ ഇല്ല എന്ന് ഉറപ്പു വരുത്തുക. മെസന്ജ്ജറിലെ ചാറ്റുകള്‍ ഇടയ്ക്കിടെ പരിശോധിക്കുക.
6. കുട്ടികള്‍ അറിയാതെ തന്നെ അവരുടെ ബാഗുകള്‍ അലമാരകള്‍ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക.
7. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫേസ് ബുക്കിലും വാട്സ് ആപ്പിലും ഉപയോഗിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തുക.
8. തന്റെ കൂടെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന് പെണ്‍കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തുക. കഴിഞ്ഞ ദിവസം 27 ലധികം പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത ജിന്‍സു ഫേസ് ബൂക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സ്വാധീനിച്ച് സ്കൂളിനടുത്ത് വരികയും ഒരു സെല്‍ഫി എടുക്കുകയും ചെയ്തു. വൈകുന്നേരമായപ്പോള്‍ ഫോണില്‍ വിളിച്ച് ഒന്നിച്ചു നില്ക്കുന്ന സെല്‍ഫി ഫേസ് ബുക്കില്‍ ഇടുമെന്നും അല്ലെങ്കില്‍ നഗ്നഫോട്ടോ അയച്ചു നല്‍കണമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. പേടിച്ചരണ്ട പെണ്‍കുട്ടി നഗ്നഫോട്ടോ അയച്ചു നല്കി. തുടര്‍ന്ന് നഗനഫോട്ടോ പരസ്യപ്പെടുത്തുമെന്നും ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്യും ഇല്ലെങ്കില്‍ രാത്രി വീട്ടില്‍ വരാന്‍ സമ്മതിക്കണം എന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയുടെ വീട്ടില്‍ എത്തിയ ഇയാള്‍ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് നിരവധി തവണ ഭീഷണി ആവര്‍ത്തിക്കുകയും പലപ്രാവശ്യം രാത്രി വീട്ടില്‍ ചെല്ലുകയും ചെയ്തു.
9. രാത്രികാലങ്ങളില്‍ വീടിനു പുറത്തേയ്ക്കുള്ള വാതിലുകള്‍ പൂട്ടി താക്കോലുകള്‍ രക്ഷിതാക്കള്‍ സൂക്ഷിക്കുക.
10. അസൈന്മെന്റുകള്, നോട്ടുകള്‍ എന്നിവ വാട്സ്അപ്പ് വഴി കൂട്ടുകാര്‍ അയച്ചു നല്‍കുന്നതും കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടതില്ല.
11. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളുടെ ലോക്ക് പാറ്റെണ് , പാസ് വേര്‍ഡ് എന്നിവ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക. ആവശ്യമുള്ളപ്പോള്‍ അവര്‍ കാണാതെ തന്നെ അണ് ലോക്ക് ചെയ്ത് നല്‍കുകയും ചെയ്യുക.
12. കുട്ടികളുടെ സാധാരണ പെരുമാറ്റത്തില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കാണപ്പെട്ടാല്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാരണം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക
13. കുട്ടികളുടെ മുന്പില് വച്ച് രക്ഷിതാക്കള്‍ വഴക്കിടാതിരിക്കുക. ഒരാള്‍ ശാസിക്കുമ്പോള്‍ മറ്റൊരാള്‍ ഇടപെടാതിരിക്കുക. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പങ്കാളി മാത്രമുള്ളപ്പോള്‍ തെറ്റ് ചൂണ്ടിക്കാണിക്കുക. രക്ഷിതാക്കളുടെ ഇടയിലുള്ള മാനസീകമായ വിയോജിപ്പ് കണ്ടെത്തി കുട്ടികള്‍ അത് ചൂഷണം ചെയ്യാന്‍ സാധ്യത ഉണ്ട്.
14. തങ്ങളുടെ നഗ്ന ഫോട്ടോ ചോദിക്കുന്ന ഒരാളുടെയും ഉദ്ദേശം നന്നല്ല എന്ന് പെണ്‍കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക
15. നല്ല സ്പര്‍ശത്തിന്റെയും മോശം സ്പര്‍ശത്തിന്റെയും അര്‍ത്ഥം പെണ്‍കുട്ടികളെ മനസ്സിലാക്കി കൊടുക്കുക.
16. മാതാവും പിതാവും ഒന്നിച്ചിരുന്ന് കുട്ടിക്ക് സ്ത്രീ പുരുഷ ലൈഗികതയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കി നല്‍കുക.
മദ്യം മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെ കുറിച്ചും ലൈഗിക ചൂഷണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളെ കുറിച്ചും വിവരം ലഭിച്ചാല്‍ ആയവരെ ഈ വിപത്തുകളില്‍ നിന്നും രക്ഷിക്കുന്നതിനും പുനരധിവാസം നടത്തുന്നതിനും ഗുരുകുലം ടീം സദാ സന്നദ്ധരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജിലാ പോലിസ് മേധാവിയുടെ കീഴില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് (അഡ്മിന് )കോട്ടയം വിനോദ് പിള്ള നോഡല്‍ ഓഫീസറായും , ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് കോട്ടയം ആര് ശ്രീകുമാര്‍ ഓപ്പറെഷനല് ഹെഡ് ആയുമാണ് കോട്ടയം ജില്ലയില്‍ ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്ന പക്ഷം കോട്ടയം ഡി വൈ എസ് പി ഓഫീസിലെ 0481-2564103 എന്ന നമ്പരിലേയ്ക്കോ കോട്ടയം ഡി വൈ എസ് പിയുടെ 9497990050 , ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് (അഡ്മിന് )കോട്ടയം 9497990045, ഓപ്പറേഷന് ഗുരുകുലത്തിന്റെ കോ- ഓര്‍ഡിനേറ്റര്‍മായ കോട്ടയം ഡി വൈ എസ് പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അരുണ്‍ കുമാര്‍ കെ. ആര് ന്റെ 9447267739 , വനിതാ സിവില്‍ പോലിസ് ഓഫീസര്‍ മിനിമോള്‍ കെ. എം ന്റെ 9497931888 എന്നീ നമ്പരുകളിലേയ്ക്ക് ഏതൊരാള്‍ക്കും വിവരങ്ങള്‍ നല്‍കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.