അശ്ലീല സൈറ്റുകളിലും മൊബൈൽ ഗെയിമുകളിലും അടിമകളായ കുട്ടികളെ കൗൺസലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേരള പൊലീസ് ആവിഷ്‌കരിച്ച ഡി ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ) പദ്ധതി മാർച്ച് ആദ്യവാരം പ്രവർത്തനം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പദ്ധതിയുടെ സേവനം ലഭിക്കുക.
ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ മേല്‍നോട്ടത്തിലാകും കൗൺസലിംഗ് സെഷനുകള്‍ നടക്കുക. പൊലീസ് സ്റ്റേഷനുകളോട് അനുബന്ധമായിട്ടാകും ഡി ഡാഡിന്‍റെ പ്രവർത്തനം. പ്രോജക്ട് കോ ഓർഡിനേറ്റർ, പൊലീസ് കോ ഓർഡിനേറ്റർമാർ ഇവിടെ ഉണ്ടാകും. ജില്ലകളിൽ അഡിഷണൽ എസ്.പിമാരായിരിക്കും നോഡൽ ഓഫീസർമാർ. വിദ്യാഭ്യാസം, ആരോഗ്യം, വനിത – ശിശുവികസന വകുപ്പുകളും പദ്ധതിയുമായി സഹകരിക്കും.
ആദ്യഘട്ടത്തിൽ ഓൺലൈനായി കൗൺസലിംഗ് നൽകും. മാറ്റം വരാത്തവരെ ജില്ലാ കേന്ദ്രങ്ങളിലെത്തിച്ച് ചികിത്സിക്കും. 9497 900 200 എന്ന നമ്പറിലാകും സേവനം ലഭ്യമാവുക. ലോക്ഡൗണിലെ ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും കുട്ടികളിലെ ഫോൺ ഉപയോഗം കുറഞ്ഞില്ല. ഇതുമൂലം ഓൺലൈൻ ഗെയിമുകൾക്ക് കീഴടങ്ങിയ ഒട്ടേറെപ്പേരുണ്ട്. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ കൗൺസലിംഗ് എന്ന ആശയത്തിന് കേരള പൊലീസ് തുടക്കമിട്ടത്.
1.30 കോടി രൂപയാണ് ഡി ഡാഡ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കുട്ടികളുമായി നേരിട്ടെത്തിയും പ്രശ്നപരിഹാരം തേടാം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ ഇത്തരക്കാരെ കണ്ടെത്തി കൗൺസലിംഗ് നൽകാനും ആലോചനയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.