സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്ന നടപടികളിലേക്ക് സംസ്ഥാന സർക്കാർ നേരത്തെ തന്നെ കടന്നിരുന്നു. പൊതു വിദ്യാഭ്യാസ യജ്ഞം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി സ്കൂളുകളെ ഹൈടെക്കാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം ക്ലാസ് പ്രവേശനത്തിൽ പൊതുവിദ്യാഭ്യാസ മേഖല പുതിയ റെക്കോർഡിട്ടത്.
സർക്കാർ - എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഇക്കൊല്ലം എത്തിയത്. കഴിഞ്ഞ വർഷം സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. പുതിയ അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്.
അതേസമയം അൺ എയ്ഡഡ് മേഖലയിൽ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞവർഷം 44,849 കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ ഈ വർഷം അത് 38,234 കുട്ടികളായി ചുരുങ്ങി. സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കൂടുതലായി എത്താൻ കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കൂടുതൽ സ്കൂളുകളെ ഹൈടെക്കായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി
92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, മൂന്ന് ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചിരുന്നു. ആകെ 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടന്നത്.
107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും ഇതോടൊപ്പം നടന്നു.
ഉദ്ഘാടനം ചെയ്ത 92 സ്കൂള്‍ കെട്ടിടങ്ങളില്‍ കിഫ്ബി അഞ്ച് കോടിധന സഹായത്തോടെയുള്ള 11 സ്കൂള്‍ കെട്ടിടങ്ങള്‍, മൂന്ന് കോടി ധനസഹായത്തോടെയുള്ള 23 സ്കൂള്‍ കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാര്‍ഡ് ഫണ്ട്, എം.എല്‍.എഫണ്ട് ഉപയോഗിച്ച് 58 സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
തറക്കല്ലിട്ട സ്കൂള്‍ കെട്ടിടങ്ങളില്‍ 84 എണ്ണം കിഫ്ബിയുടെ ഒരു കോടി ധനസഹായത്തോടെ കില എസ്.പി.വിയായി ചേർന്ന് നിര്‍മ്മാണം നടത്തുന്ന സ്കൂള്‍ കെട്ടിടങ്ങളാണ്. ബാക്കി 23 എണ്ണം പ്ലാന്‍ ഫണ്ട് വിനിയോഗിച്ചുമാണ്. ഹയര്‍സെക്കന്ററി ലാബും, ലൈബ്രറിയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയാണ്. ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളുടെ ചെലവ് 214 കോടി രൂപയോളമാണ്. ശിലാസ്ഥാപനം നടത്തിയ കെട്ടിടങ്ങള്‍ക്ക് 124 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala school, Kerala Schools