കൊച്ചി: വിവാദമായ ദ കേരളാ സ്റ്റോറി സിനിമയെ പിന്തുണച്ച് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി. സിനിമ ഐഎസ് ഭീകരരുടെ തേർവാഴ്ചയാണ് തുറന്നുകാട്ടുന്നത്… അതിനെ വർഗീയതയുടെ പേരിൽ വിലയിരുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രണയം നടിച്ച് കേരളത്തിൽ നിന്ന് നിരവധി സ്ത്രീകളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണെന്നും പ്രണയിച്ച് വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനം നടത്തുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- The Kerala Story | ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് ഉത്തർപ്രദേശിൽ നികുതി ഒഴിവാക്കി യോഗി ആദിത്യനാഥ്
”കേരള സ്റ്റോറി തിരക്കഥാ കൃത്തിന്റെയും സംവിധായകന്റെയും കലാസൃഷ്ടിയാണ്. അതിനെ കലയെന്ന രീതിയിൽ കാണുന്നതാകും നല്ലത്. ചില സിനിമകൾക്ക് പിന്നിൽ യഥാർത്ഥ കഥകൾ കാണും. കേരള സ്റ്റോറി ഐ എസ് ഭീകരരുടെ തേർവാഴ്ചയാണ് തുറന്നുകാട്ടുന്നത്; അതിനെ വർഗീയതയുടെ പേരിൽ വിലയിരുത്താൻ കഴിയില്ല. പ്രണയം നടിച്ച് കേരളത്തിൽ നിന്ന് നിരവധി സ്ത്രീകളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിൽ അതിനെ അനാവരണം ചെയ്യുന്നതാണ് പലരെയും അസ്വസ്ഥതപ്പെടുത്തുന്നത്. ഐഎസ് മുസ്ലീം സമുദായത്തിന്റെ പരിച്ഛേദമെന്ന് ആരും പറയുന്നില്ല. കേരളാ സ്റ്റോറി കേരളത്തെ അപകീർത്തിപ്പെടുത്തുന്നതല്ല. കേരളത്തിൽ നിന്ന് പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടത് കൊണ്ട് അവരുടെ കഥ സിനിമയാക്കി. ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണ്; ആ പദമായിരിക്കും പലർക്കും ഉൾക്കൊള്ളാൻ സാധിക്കാത്തത്. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനം നടത്തുന്നത് തെറ്റാണ്”- അദ്ദേഹം പറഞ്ഞു.
എൽഡിഎഫിനും യുഡിഎഫിനും എതിരെയും ഫാ. ജേക്കബ് പാലയ്ക്കാപള്ളി വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ക്രൈസ്തവ വിഭാഗത്തോട് രാഷ്ട്രീയ കക്ഷികൾ വിവേചനം കാണിക്കുന്നു. കേരളാ സ്റ്റോറി നിരോധിക്കണമെന്ന് എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ മത്സരിച്ച് പറഞ്ഞു. കക്കുകളി നാടകം നിരോധിക്കണമെന്ന് സഭ ആവശ്യപ്പെട്ടിട്ടും ആരും മുഖവിലയ്ക്കെടുത്തില്ല. ന്യൂനപക്ഷം എന്ന് പറഞ്ഞാൽ ചില രാഷ്ട്രീയ നേതാക്കൾക്ക് ഒരു വിഭാഗം മാത്രമേയുള്ളൂ. മുസ്സീം വിഭാഗത്തെ ഐഎസ് ഭീകരരായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ കക്ഷികളാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് രാഷ്ട്രീയ നേതാക്കളുടെ പ്രതിഷേധത്തിന് കാരണം- അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kcbc, The Kerala Story