തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അകാരണമായി പിടിച്ചുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഗവർണർമാരുടെ ഭരണഘടനാ വിരുദ്ധനടപടിയെ ചോദ്യം ചെയ്യുന്നതിന് യോജിച്ച പോർമുഖം തുറന്ന് കേരളവും തമിഴ്‌നാടും. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉറപ്പ് നൽകി. യോജിച്ച പോരാട്ടത്തിന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി അയച്ച കത്തിന് മറുപടിയായിട്ടാണ് പോരാട്ടത്തിൽ തമിഴ്‌നാടിനൊപ്പം പങ്കു ചേരുമെന്ന് പിണറായി അറിയിച്ചത്.
ഇന്ത്യൻ ജനാധിപത്യം എത്തി നിൽക്കുന്ന പ്രത്യേക അവസ്ഥയെ ഓർമിപ്പിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കി തമിഴ്‌നാട് നിയമസഭ പാസാക്കിയ നിയമത്തെ സംബന്ധിച്ച് ഗവർണർ ആരാഞ്ഞ എല്ലാ വിശദീകരണവും നൽകിയ ശേഷവും ഒപ്പിടാതെ പിടിച്ച് വെച്ചിരിക്കുന്ന കാര്യം എം കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തങ്ങൾ നേരിടുന്ന സമാനമായ ദുരോഗ്യം രാജ്യത്തെ പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി പറയുന്നുണ്ട്.
Also Read- വന്ദേ ഭാരത് സമയക്രമവും നിരക്കും നിശ്ചയിച്ചു; തിരുവനന്തപുരം – കണ്ണൂർ 1400 രൂപ
നിയമസഭ പാസാക്കുന്ന നിയമങ്ങളിൽ ഗവർണർമാർ ഒപ്പിടുന്നതിന് സമയക്രമം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ പോരാട്ടം ആരംഭിച്ചതായി എം കെ സ്റ്റാലിൻ അറിയിച്ചു. ഈ ആവശ്യം മുൻനിർത്തി കഴിഞ്ഞ ഏപ്രിൽ 10-ന് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിനും രാഷ്ട്രപതിക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിന്റെ പ്രസക്തി മുൻ നിർത്തി സമാനമായ പ്രമേയം കേരള നിയമസഭയും പാസാക്കുമെന്ന പ്രത്യാശയും സ്റ്റാലിൻ പങ്ക് വെയ്ക്കുന്നുണ്ട്. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയം കൂടി ഉൾപ്പെടുത്തിയ കത്താണ് എം കെ സ്റ്റാലിൻ മുഖ്യമന്ത്രിക്ക് അയച്ചത്.
ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വെയ്ക്കുന്ന ഗവർണർമാരുടെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരായ പോരാട്ടത്തിൽ കേരളം വിശ്വസ്തമായ സഖ്യകക്ഷിയായി കൂടെയുണ്ടാകുമെന്ന് പിണറായി വിജയൻ അയച്ച മറുപടി കത്തിൽ ഉറപ്പ് നൽകി. സമീപകാലത്ത് സമാനമായ ഗവർണറുടെ നടപടിക്ക് കേരളവും സാക്ഷിയാണ്. ഗവർണർ ആരാഞ്ഞ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി മന്ത്രിമാരും, ഉദ്യോഗസ്ഥരും നേരിട്ടെത്തി വിശദീകരിച്ച ശേഷവും ബില്ലുകൾ ഒപ്പിടാതെ ഗവർണർ പിടിച്ചു വെച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്ക് അനുരോധമായി പ്രവർത്തിക്കേണ്ട ഗവർണർമാരുടെ അവകാശ അധികാരങ്ങളെ ഭരണഘടന ക്യത്യമായ വിവക്ഷ നൽകുന്നുണ്ട്.
ജനാധിപത്യപരമായി തിരഞ്ഞെടുത്ത സർക്കാരുകളുടെ അവകാശങ്ങൾ ഹനിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും സ്റ്റാലിന്റെ ആവശ്യങ്ങൾ കേരളം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Kerala governor Arif Mohammad Khan, MK Stalin, Tamil nadu