തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ബംഗ്ലാദേശ്-മ്യാൻമർ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. മോക്ക ചുഴലിക്കാറ്റ് വെള്ളിയാഴ്ച അർധരാത്രിയോടെ പോർട്ട് ബ്ലെയറിൽ നിന്നും 520 കിലോമീറ്റർ മാറി ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തുവച്ച് ശക്തി പ്രാപിക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രത മുന്നറിയിപ്പില്ല. എങ്കിലും ഇന്ന് ഉച്ചയോടെ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും.
അടുത്ത മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യ ബന്ധനത്തിനായി പോകുന്നവര്‍ക്ക് കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നല്‍കുന്നുണ്ട്. കേരളത്തിലും മാഹിയിലും വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.