തിരുവനന്തപുരം: സംസ്ഥാനത്ത് 4 ദിവസം കൂടി വേനൽ മഴ ശക്തമായി തുടർന്നേക്കും. ഏപ്രിൽ 8 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാകാൻ സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. പക്ഷേ, ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതു കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.
Also read-പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കനത്ത മഴയും കാറ്റും; മരം വീണ് രണ്ട് മരണം
അതേസമയം, പത്തനംതിട്ട അടൂരിലും, കൊല്ലം കൊട്ടാരക്കരയിലും ശക്തമായ കാറ്റിലും മഴയിലും വൻനാശനഷ്ടം. കാറ്റിൽ മരംവീണു രണ്ട് ജില്ലകളിലായി രണ്ടുപേർ മരിച്ചു.കൊട്ടാരക്കരയിൽ റബർമരം വീണാണ് വീട്ടമ്മ മരിച്ചത്. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62) മഴ കഴിഞ്ഞ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ രണ്ട് റബർ മരങ്ങൾ കടപുഴകി വീണ് മരിച്ചത്.അടൂരിൽ മരംവീണ് സ്കൂട്ടർ യാത്രക്കാരനും ജീവൻ നഷ്ടമായി. നെല്ലിമുകൾ സ്വദേശി മനുമോഹൻ (32) ആണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.