തിരുവനന്തപുരം: മെഡിക്കൽ കോളജിൽ രോഗിയുടെ മുറിവ് തുറന്നിട്ട് ചികിത്സിച്ച സംഭവത്തിൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ ആർ സി ശ്രീകുമാറിനെ ശിക്ഷിക്കരുതെന്ന് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിരന്തരം അണുബാധ ഉണ്ടാകുന്ന രോഗികളിൽ ലോകം മുഴുവൻ പിന്തുടരുന്ന ചികിത്സാരീതിയാണ് ഇവിടെയും സ്വീകരിച്ചതെന്നും സംഘടന വ്യക്തമാക്കി.
പഴുപ്പ് തീരുന്നതുവരെയും ഉണങ്ങുന്നതുവരെയും ഇത്തരം മുറിവ് തുറന്നിടാം. 60 ശതമാനത്തോളം ഇത്തരം മുറിവുകൾ തുന്നലിടാതെ ഉണങ്ങും. മെഡിക്കൽ കോളജുകളുടെ സൽപ്പേര് കളങ്കപ്പെടുത്താനും ഡോക്ടർമാരുടെ മനോനില തകർക്കാനുമുള്ള ആരോപണങ്ങൾ സമൂഹം തള്ളിക്കളയണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുന്നത്. മാർച്ച് നാലിന് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയ രോഗിയോട് അഡ്മിറ്റാകാൻ നിർദേശിച്ചിട്ടും തിരികെ മടങ്ങുകയായിരുന്നു.
നിയമസഭയിൽ കെ ബി ഗണേഷ്കുമാര്‍ എംഎൽഎ നടത്തിയ പ്രസ്താവന പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്. സർക്കാർ മെഡിക്കൽ കോളജുകളെ അപമാനിക്കുന്നതും ഡോക്ടർമാരെ തേജോവധം ചെയ്യുന്നതുമാണ് ഇത്തരം നടപടികളെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷൻ ഡോ. നിർമൽ ഭാസ്കർ, ജനറൽ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം, മുൻ പ്രസിഡന്റ് ഡോ. ബിനോയ്.എസ് തുടങ്ങിയവർ പങ്കെടുത്തു.
2022 ഫെബ്രുവരിയിലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയനീക്ക ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ മുറിവ് തുന്നിക്കെട്ടാതെ ചികിത്സിച്ചത്. മാസങ്ങളോളം ദുരിതമനുഭവിക്കേണ്ടിവന്ന യുവതിയുടെ ദുരവസ്ഥ അറിഞ്ഞ കെ ബി ഗണേഷ് കുമാർ ഡോക്ടർമാരിൽ ചിലർ തല്ലുകൊള്ളേണ്ടവരാണെന്ന് നിയമസഭയിൽ പ്രസംഗിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. സർക്കാർ പ്രഖ്യാപിച്ച അന്വേഷണം തുടരുന്നതിനിടെയാണ് ഡോക്ടറെ പിന്തുണച്ച് കെജിഎംസിടിഎ രംഗത്തുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.