കൊച്ചി:ട്വന്റി ട്വന്റി
(Twenty20) പ്രവര്‍ത്തകര്‍ ദീപുവിന്റെ മരണത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി സാബു എം ജേക്കബ്. മരണം സംഭവിച്ച് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരം പുറത്തുവിട്ടത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റത്തിന്റെ പാട് മറയ്ക്കാനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് മനപ്പൂര്‍വ്വം വരുത്തിത്തീര്ത്തതെന്നും സാബു എം ജേക്കബ് (Sabu M. Jacob) പറഞ്ഞു.
ആന്റിജന്‍ ടെസ്റ്റും ആര്.ടി.പി.സി.ആറും നടത്തി കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരികരിക്കപ്പെട്ടതിനുശേഷം ശസ്ത്രിക്രിയയ്ക്ക് വിധേയനാക്കുകുകയായിരുന്നുവെന്നും പിന്നീട് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെന്നുമാണ് ദീപുവിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്നും 15 ന് വൈകീട്ടോടെ വെന്റിലേറ്ററില്‍ മാറ്റാമെന്നുമാണ് ഡോക്ടര്‍ അറിയച്ചത്.എന്നാല്‍ പിന്നീട് നടന്നത് അസ്വാഭാവികമായ സംഭവങ്ങള്‍ ആണെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
18 ന് ഉച്ചയ്ക്ക് 12.05 ദീപു മരിച്ചതായി ദൃശ്യമാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വരുന്നു. ആശുപത്രിയില്‍ ദീപു തിരിച്ചുവരുന്നതും കാത്തിരിക്കുന്ന ബന്ധുക്കളടക്കമുള്ളവര്‍ ഈ വാര്‍ത്ത അറിഞ്ഞില്ല. ദീപുവിന്റെ മരണം അവരെ ആശുപത്രി അധികൃതര്‍ അറിയിച്ചില്ല. 18 ന് ഉച്ചയ്ക്ക് 12.05 ന് ദീപുവിന്റെ മരണം സ്ഥിരീകരിച്ചതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ 11.25 നാണ് ദീപുവിന് കോവിഡ് ടെസ്റ്റ് നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണഗതിയില്‍ മരണം സംഭവച്ചതിനുശേഷം ചെയ്യേണ്ടിയിരുന്ന കോവിഡ് ടെസ്റ്റ് മരണത്തിനുമുന്‍പെയാണ് നടത്തിയത് ഗൂഢാലോചനയാണ്. മൃതദേഹം പോസിറ്റീവാണെന്ന് വരുത്തി തീര്‍ത്തതിനു ശേഷം ഉടന്‍തന്നെ പ്ലാസ്റ്റിക്ക് കവറുപയോഗിച്ച് മൂടിക്കെട്ടി ബാന്‍ഡേജ് ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ബന്ധുക്കളെ അറിയിക്കാതെ മൂടിവെച്ചതും കുറ്റകരമാണ്.
മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്ന ബന്ധുക്കള്‍ മൃതദേഹം മൂടിക്കെട്ടിയതിനെ ചോദ്യം ചെയ്തപ്പോഴാണ് കോവിഡ് പോസിറ്റിവാണെന്ന് അധികൃതര്‍ പറയുന്നത്. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ ആംബുലന്‍സും ആശുപത്രി അധികൃതര്‍ വിളിച്ചുവരുത്തുകയും, അപ്പോള്‍ ബന്ധുക്കളും ട്വന്റി ട്വന്റി പ്രവര്‍ത്തകരും തങ്ങള്‍ കബളിക്കപെടുമോ എന്ന് തോന്നിയപ്പോള്‍ ആശുപത്രി മാനേജ്മെന്റിനെതിരെ മുദ്രവാക്യം വിളികളുമായി എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യുവാന്‍ പോലീസ് സമ്മതിക്കുകയായിരുന്നു.
ഇതില്‍ ക്ഷുഭിതരായ ആശുപത്രി മാനേജ്മെന്റ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ പോലും അനുവാദം നല്‍കിയില്ലെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളതാണ്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ഗൂഡാലോചനയുടെ ഭാഗമാണ് ആശുപത്രി അധികൃതര്‍ അവിടെ നടപ്പാക്കിയതെന്നും ട്വന്റി ട്വന്റി ആരോപിക്കുന്നു
ദീപു മരിച്ചതായി റിപ്പോര്‍ട്ട് വന്നു ഒരു മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടോ, ഇന്‍ക്വസ്റ്റോ , പോസ്റ്റ് മാര്‍ട്ടമോ നടത്തുന്നതിന് മുന്‍പ് എം.എല്‍.എ ദീപു മരിച്ചത് ലിവര്‍ സിറോസിസ് വന്നാണ് എന്നുള്ള പ്രസ്താവന നടത്തുകയും, ദീപുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ല എന്ന് സിപിഎം നേതാക്കള്‍ പറഞ്ഞതും ഇതിലെ പിന്നിലെ ഗൂഢാലോചനയില്‍ എം എല്‍ എ യുടെ പങ്കാണ് കാണിക്കുന്നത്. തലക്കേറ്റ മുറിവുകളാണ് (4) മരണകാരണമായത് എന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലും, തോളിലും, നെഞ്ചിലും (2) മല്പിടുത്തതിന്റെ ഭാഗമായി കാണാവുന്ന മുറിവുകള്‍ ഉള്ളതായി പറഞ്ഞിട്ടുണ്ട്.
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മൃതദേഹത്തിന്റെ തലച്ചോറ് (3A), ഹൃദയം (3B), പ്ലീഹ (3C) എന്നിവയ്ക്ക് 48 മണിക്കുറിലേറെ സമയത്തെ അഴുകല്‍ സംഭവിച്ചിട്ടുള്ളതായും ആമാശയത്തില്‍ ചോറ് ദഹിക്കാതെ കിടക്കുന്നതായുള്ള വിവരവും പറയുന്നു. ഇത് ദീപുവിന്റെ മരണം ദിവസങ്ങള്‍ക്കു മുന്‍പ് സംഭവിച്ചിരുന്നു എന്നതിന്റെ തെളിവാണ്.
ദീപുവിന്റെ മരണം പുറംലോകം അറിഞ്ഞാല്‍ തങ്ങള്‍ക്കു നേരെയുണ്ടാുന്ന ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പി.വി ശ്രീനിജന് എം.എല്‍.എ യും സി.പി.എമ്മും ആശുപത്രി അധികൃതരെ സ്വാധീനിച്ച് നടപ്പാക്കിയ വ്യക്തമായ തിരക്കഥയായിരുന്നു ദീപുവിന്റെ മരണം നീട്ടിക്കൊണ്ടുപോയതിനു പിന്നിലുള്ള ലക്ഷ്യം. ഫെബ്രുവരി 15 ന് പ്രതികളെ കൊലപാതകശ്രമത്തിന് കുറ്റംചുമത്തി പോലീസ് റിമാന്റ് ചെയ്തിരുന്നു.
യഥാര്‍ഥത്വത്തില്‍ ഈ ദിവസം ദീപു മരിച്ചിരുന്നതായാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു ആശുപത്രിയില്‍ എത്തിയ ദീപുവിന് കരള്‍ രോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആശുപത്രി അധികൃതരെ സ്വാധീനിച്ച് എം.എല്‍.എയും സി പി എമ്മും ഗൂഢാലോചനയുടെ ഫലമായി മരണശേഷവും 3 ദിവസത്തോളം ദീപുവിനെ വെന്റിലേറ്ററില്‍ കിടത്തുകയായിരുന്നു .ദീപുവിന്റെ കൊലപാതകത്തിലും, തെളിവ് നശിപ്പിക്കുന്നതിലും, ഗൂഢാലോചനയിലും പി.വി ശ്രീനിജന് എം.എല്‍.എ യുടെ പങ്ക് വളരെ വ്യക്തമാണ്. ഈ കേസില്‍ തെളിവുകള്‍ നശിപ്പിക്കുവാന്‍ എം.എല്‍.എ ആശുപത്രി അധികൃതരെ പണവും പദവിയും ഉപയോഗിച്ച് സ്വാധീനിക്കുകയായിരുന്നു.
Deepu Death | ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ മരണത്തില്‍ 4 സി.പി.എം. പ്രവർത്തകർക്കെതിരെ കൊലക്കുറ്റം
അതുകൊണ്ടുതന്നെ ഭരണസ്വാധീനത്താല്‍ സര്‍വതും വിലയ്ക്കെടുക്കുന്ന പ്രതികളും നേതാക്കളുമുള്ളപ്പോള്‍ ഈ കേസ് എത്രകണ്ട് മുന്നോട്ടുപോയാലും പ്രതികള്‍ രക്ഷപ്പെടുമെന്ന് ഉറപ്പാണ്. അതിനാല്‍ എം.എല്‍.എ യെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും എം.എല്‍.എ പി.വി ശ്രീനിജന്റെ മൊബൈല്‍ ഫോണുകള്‍ എത്രയും വേഗം പിടിച്ചെടുക്കുകയും സി ബി ഐ അന്വേഷണം നടത്തുകയും ചെയ്താല്‍ ഈ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെയും, ഗൂഢാലോചനത്തിയവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുവാന്‍ സാധിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.