കോഴിക്കോട്: ഐ ടി പാർക്കുകളിൽ (IT Park) അടക്കം മദ്യം (Liquor) ഒഴുക്കി കേരളത്തെ നശിപ്പിക്കാനുള്ള സർക്കാർ നീക്കം അത്യന്തം അപകടകരമാണെന്നു കോഴിക്കോട്ട് ചേർന്ന കെ എൻ എം സംസ്ഥാന ഉന്നതാധികാരസമിതി അഭിപ്രായപ്പെട്ടു. പുതിയ മദ്യനയം കൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത് വികസനമാണെങ്കിൽ ഏറ്റവും വലിയ അബദ്ധത്തിലാണ് സർക്കാർ ചെന്നുവീഴുന്നത്. മദ്യം വരുമാനം കൊണ്ടു ഉണ്ടാക്കുന്ന ഏതു പുരോഗമനത്തിനും ആയുസ്സില്ലെന്നും കെ എൻ എം പറഞ്ഞു.
നാട്ടിൽ നന്മയും ധാർമികതയും ആഗ്രഹിക്കുന്നവരെ നിരാശരാക്കുന്നതാണ് പുതിയ മദ്യനയം. ടൂറിസത്തിന്റെ പേരിൽ കേരളത്തെ മദ്യമാഫിയക്ക് തീറെഴുതികൊടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. കേരളം വിവിധ ലഹരികളുടെ പിടിയിലമർന്നു നശിച്ചു കൊണ്ടിരിക്കുമ്പോൾ വളർന്നുവരുന്ന തലമുറയെ കുരുതികൊടുക്കുന്ന സമീപനം അപകടമാണെന്ന് സർക്കാർ തിരിച്ചറിയണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.
റമദാനിൽ സംസ്ഥാന തലത്തിൽ നടത്തുന്ന പരിപാടികൾക്കു സമിതി രൂപം നൽകി. സംസ്ഥാനത്തെ എല്ലാ മഹല്ലുകളിലും ഖുർആൻ പഠന ക്ലാസ്സ് നടക്കും. അതിനു വേണ്ടി പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയ പുസ്തകം പുറത്തിറക്കി. യൂണിറ്റ് തലങ്ങളിൽ സൗഹൃദസംഗമങ്ങൾ നടക്കും. ഏപ്രിൽ 10 നു കോട്ടക്കലിൽ റമദാൻ സംഗമം നടക്കും. കേരളത്തിലും ഉത്തരേന്ത്യയിലും നടപ്പിലാക്കുന്ന കെ എൻ എം ഇഫ്ത്വാർകിറ്റ് പദ്ധതി വിജയിപ്പിക്കാൻ കെ എൻ എം ആവശ്യപ്പെട്ടു.
Also Read- Kerala Liquor Policy | ഐടി പാർക്കുകളിലെ മദ്യശാലകൾ വൈകും; ചട്ട രൂപീകരണത്തിനുള്ള നടപടികൾ തുടങ്ങി
സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, എ .പി അബ്ദു സമദ്, അബ്ദുറഹ്മാൻ മദനി പാലത്ത്, ഡോ. പി പി അബ്ദുൽ ഹഖ്, എം ടി അബ്ദുസമദ് സുല്ലമി, ഡോ.സുൾഫിക്കർ അലി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, അബ്ദുൽ ഹസീബ് മദനി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Liquor, Liquor sale