തിരുവനന്തപുരം: ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്ന് സ്ഥാപിക്കാനുള്ള വെപ്രാളമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അങ്ങനെയെങ്കിലും പാര്‍ട്ടിയില്‍ പിടിച്ചു നില്‍ക്കാനാണ് ശ്രമം. അതിനുവേണ്ടിയാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്ത പത്രസമ്മേളനത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സങ്കുചിത രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനവും അപക്വവുമാണ്. നാട് ഒറ്റക്കെട്ടായി മഹാമാരിയെ നേരിടുമ്പോള്‍ ആ ഐക്യം തകര്‍ക്കാനുള്ള ശ്രമം സമൂഹം തിരിച്ചറിയും. കോവിഡിനെ നേരിടുന്നതില്‍ ലോകം അഭിനന്ദിക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
കേരളത്തോടൊപ്പം രോഗം റിപ്പോര്‍ട്ടുചെയ്യപ്പട്ട മറ്റു രാജ്യങ്ങളില്‍ മരണനിരക്ക് അനിയന്ത്രിതമായപ്പോള്‍ ഇവിടെ രോഗവ്യാപനം പിടിച്ചുനിര്‍ത്താനായി. ആദ്യമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും കേരളമാണ്. ഒരാളും പട്ടിണി കിടക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, തെരുവു നായ്ക്കള്‍ക്കും കുരങ്ങന്മാര്ക്കുംവരെ ഭക്ഷണം ഉറപ്പുവരുത്തി. ഇതിന്റെയെല്ലാം ഭാഗമായി വലിയ പിന്തുണ സര്‍ക്കാരിന് ലഭിച്ചു. സുപ്രീംകോടതിതന്നെ അഭിനന്ദിച്ചു. ഇതില്‍ പരിഭ്രാന്തിപൂണ്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്ന് കോടിയേരി പറഞ്ഞു.
സംസ്ഥാനം എന്തായാലും തരക്കേടില്ല, രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ മതിയെന്ന മനോഭാവമാണ് പ്രതിപക്ഷത്തിനെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം ശരിയായ സമീപനം സ്വീകരിക്കുന്നതും മൂവര്‍ സംഘത്തെ അസ്വസ്ഥമാക്കുന്നുണ്ടാകും. മുഖ്യമന്ത്രിയെ പ്രധാനമന്ത്രി മാതൃകയാക്കണമെന്ന ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ്. ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന്റെ ചുമതല തിരിച്ചറിയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേന്ദ്രം എല്ലാ സഹായവും നല്‍കിയെന്ന ചെന്നിത്തലയുടെ അഭിപ്രായം ബിജെപി നേതാവിന്റേതുപോലെയായി. കോണ്‍ഗ്രസ്- ബിജെപി സംയുക്ത പത്രസമ്മേളനം എന്നു പറയുന്നതായിരുന്നു നല്ലത്. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയെ അപലപിക്കാന്‍പോലും തയാറായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്ര സമീപനത്തെ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമടക്കം വിമര്‍ശിച്ചതാണ്. സാമ്പത്തികമായി നാട് തകര്‍ന്നുപോകണമെന്ന ഇടുങ്ങിയ ചിന്തയാണ് സാലറി ചലഞ്ചിനെ എതിര്‍ക്കുന്നതിലുള്ളത്.
സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു.
TRENDING:Unlock 1.0| ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]കേരളംപോലെ സമഗ്ര പാക്കേജ് നടപ്പാക്കിയ മറ്റൊരു സംസ്ഥാനവും ഇല്ലെന്ന് രാഷ്ട്രീയ എതിരാളികള്‍പോലും അംഗീകരിച്ചതാണ്. കേരളം അടച്ചിടരുതെന്നും അമേരിക്കന്‍ മാതൃക പിന്തുടരണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു. ഇത്രയും അപക്വമായി പ്രശ്നങ്ങളെ സമീപിക്കുന്ന പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. ഉമ്മന്‍ചാണ്ടിയും എ.കെ. ആന്റണിയുമൊക്കെ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്തരം സമീപനമല്ല സ്വീകരിച്ചിരുന്നതെന്നും കോടിയേരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.