കൊല്ലം: പുന്നല വില്ലേജ് ഓഫിസിലെ ജനകീയനായിരുന്ന ഉദ്യോഗസ്ഥൻ ടി. അജികുമാറിന് (44) അന്ത്യാഞ്ജലിയർപ്പിച്ച് നാട്. നികുതി നിശ്ചയിക്കുന്നതിനായി കെട്ടിടം അളക്കന്നതിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ഫെബ്രുവരി പത്തിനായിരുന്നു അപകടം സംഭവിച്ചത്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചികിത്സ ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു. മൂന്നുവര്‍ഷമായി വില്ലേജ് ഓഫീസർ എന്ന നിലയിൽ നാട്ടുകാരുടെ ഏത് കാര്യത്തിനും ഒപ്പം നിന്നിരുന്ന അദ്ദേഹത്തെ അവസാനമായി ഒന്നു കാണാൻ പത്തനാപുരം താലൂക്ക് ഓഫീസിലും പുന്നല വില്ലേജ് ഓഫീസിലും നാട്ടുകാർ തടിച്ചു കൂടി.
ആവശ്യങ്ങൾക്കായി എത്തുന്ന ഏതൊരാൾക്കും അത്താണിയായിരുന്നു അജികുമാർ. കോവിഡിലും പ്രളയത്തിലും കൈകളിൽ പലവ്യഞ്ജനക്കിറ്റുമായി വീടുകൾ കയറി വിതരണം ചെയ്ത അജികുമാർ ഇനി തങ്ങൾക്കൊപ്പമില്ലെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കാവുന്നില്ല. സാമ്പത്തികമായി ബുദ്ധമുട്ടുന്നവർക്ക് തന്നാൽ കഴിയുന്നവിധം സഹായം എത്തിക്കാൻ ഒരു മടിയും അജികുമാറിന് ഇല്ലായിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്താണ് പുന്നല വില്ലേജ് ഓഫീസിൽ അജികുമാർ ചുമതലയേൽക്കുന്നത്.
Also Read-തൃശൂരിൽ കതിന പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു
അബോധാവസ്ഥയിൽ തുടരുകയായിരുന്ന അജികുമാർ വ്യാഴാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. നാട്ടുകാർക്ക് പ്രിയങ്കരനായ വില്ലേജ് ഓഫീസർക്ക് അന്തിമോപചാരമർപ്പിക്കാൻ മണിക്കൂറുകൾക്കുമുമ്പേ നാട്ടുകാരും ജനപ്രതിനിധികളും സഹപ്രവർത്തകരും എത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.