പത്തനംതിട്ട: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ വിശദീകരണവുമായി കോന്നി എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ കെ യു ജനീഷ്കുമാർ. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരില്‍ പോയത്. ക്ഷേത്രദര്‍ശനം വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും എം.എല്‍.എ. പറഞ്ഞു
‘സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് ഞാനും പ്രമോദ് നാരായണന്‍ എം.എല്‍.എയും ഗുരുവായൂരില്‍ പോയത്. അവിടെ ചെന്നപ്പോള്‍ അവിടുത്തെ ആചാരങ്ങള്‍ മാനിച്ചു. ഭാര്യ തന്നെയാണ് ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിലയാളുകള്‍ ബോധപൂര്‍വ്വം വിവാദമുണ്ടാക്കാന്‍ നടത്തുന്ന ശ്രമമല്ലാതെ മറ്റൊന്നും എനിക്ക് തോന്നുന്നില്ല’, കെ.യു. ജനീഷ്‌കുമാര്‍ പറഞ്ഞു.
കുടുംബത്തിനും കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എ. പ്രമോദ് നാരായണനും ഒപ്പമുള്ള കോന്നി എം.എല്‍.എയുടെ ക്ഷേത്രദര്‍ശനമാണ് വിവാദമായത്. തിരുത്തല്‍ രേഖ പാര്‍ട്ടി നേതാക്കളും അംഗങ്ങളും അംഗീകരിക്കുകയും അതേസമയം, എം.എല്‍.എ. ഭക്തിമാര്‍ഗത്തില്‍ സഞ്ചരിക്കുന്നു എന്നതായിരുന്നു ജനീഷ്കുമാറിനെതിരായ വിമര്‍ശനം.
കഴിഞ്ഞാഴ്ചയായിരുന്നു കുടുംബസമേതം എംഎൽഎയുടെ ക്ഷേത്രദർശനം. റാന്നിയിലെ കേരള കോൺഗ്രസ് (എം) എംഎൽഎ പ്രമോദ് നാരായണനും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും എംഎൽഎ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നു. ഇതിനിടെ എംഎല്‍എയുടെ ക്ഷേത്രസന്ദർശനം പാർട്ടിക്കുള്ളില്‍ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖയ്ക്ക് വിരുദ്ധമാണ് ജനീഷ്കുമാറിന്റെ ക്ഷേത്രദർശനമെന്നാണ് ഒരുവിഭാഗം ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Guruvayoor temple, K U Jenish Kumar CPM, Konni