കോഴിക്കോട് : നിർമാണത്തിലിരിക്കെ തകർന്ന കൂളിമാട് പാലത്തിന്റെ (Koolimadu Bridge) ബീമുകൾ സ്ഥാപിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് (PWD) ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ലെന്നു വിവരം. മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ 3 ബീമുകൾ ഈ മാസം 16നാണു തകർന്നുവീണത്. അന്നും അതിനടുത്ത ദിവസങ്ങളിലും വയനാട്ടിൽ ഗവ.എഞ്ചിനീയര്‍മാരുടെ സംഘടന നടത്തിയ കലാകായികമേളയില്‍ പങ്കെടുക്കുകയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ.
ബീമുകൾ സ്ഥാപിക്കുമ്പോഴോ തകരുമ്പോഴോ പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ബീമുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന ജോലികൾ നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നത്.
Also Read- ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം ഹാങ്ങോവര്‍ മാറിയിട്ടില്ല; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്
14,15,16 തീയതികളിലാണ് അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് കേരളയുടെ കലാകായികമേള വയനാട് ജില്ലയിലെ ബത്തേരിയിൽ നടന്നത്. മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (എഎക്സ്ഇ) 12 മുതൽ 16 വരെ വയനാട്ടിലായിരുന്നു. അസി.എഞ്ചിനീയര്‍ ( 14,15 തീയതികളിൽ മേളയിൽ പങ്കെടുത്ത ശേഷം 16നു മടങ്ങിയെത്തിയെങ്കിലും പാലം നിർമാണം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതേ സമയം, 12 മുതൽ 16 വരെ താൻ അവധിയിലായിരുന്നു എന്നാണ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വിശദീകരണം. കാഷ്വൽ ലീവ് എടുത്താണു മേളയിൽ പങ്കെടുത്തത് എന്നും എഎക്സ്ഇ പറയുന്നു.
Also Read- കൂളിമാട് പാലം തകർന്ന സംഭവത്തിൽ യൂത്ത് ലീഗ് പ്രതിഷേധം; പ്രധാന പ്രതി മുഖ്യമന്ത്രിയെന്ന് എം കെ മുനീർ
ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണു ബീമുകൾ തകരാൻ കാരണമെന്നാണു കരാറുകാരുടെ വിശദീകരണം. ബീമിന്റെ നിർമാണ സമയത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചതാണെന്നും, ബീം സ്ഥാപിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നും പൊതുമരാമത്ത് വകുപ്പും വിശദീകരിക്കുന്നു. പൊതുമരാമത്ത് വിജിലൻസ് വിഭാഗം സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
കള്ള് ഷാപ്പുടമകളിൽ നിന്നും കൈക്കൂലി: എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സസ്പെൻഷൻ
പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ പത്തു ലക്ഷത്തിലധികം രൂപ കൈക്കൂലി പണം കണ്ടെത്തിയ സംഭവത്തിൽ പതിനാല് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
മെയ് 16 നാണ് വിജിലൻസ് വിഭാഗം പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ റെയ്ഡ് നടത്തിയത്. ഡിവിഷൻ ഓഫീസിലെ ഓഫീസ് അറ്റൻഡൻ്റ് നൂറുദ്ദീനിൽ നിന്നും 2,24, 000 രൂപയും , മറ്റൊരു വാഹനത്തിൽ നിന്ന് 7,99,600 രൂപയും പിടിച്ചെടുത്തു. ഡിവിഷൻ ഓഫീസിലെയും ചിറ്റൂർ റെയ്ഞ്ച്, എക്സൈസ് ഇൻ്റലിജൻസ് ഓഫീസിലെയും ഉദ്യോഗസ്ഥർക്ക് കള്ള് ഷാപ്പ് ലേലത്തിനെടുത്തവർ സന്തോഷ പണം എന്ന പേരിൽ നൽകുന്ന കൈക്കൂലിയാണ് ഇതെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എംഎം നാസർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസറുമായ എസ്.സജീവ്, ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയൻ, ചിറ്റൂർ എക്സൈസ് ഇൻസ്പെക്ടർ ഇ രമേശ്, എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽകുമാർ, എക്സൈസ് സിവിഷൻ ഓഫീസിലെ ഓഫീസ് അറ്റൻ്റഡ് നൂറുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർ എ എസ് പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ സൂരജ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി സന്തോഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ മൻസൂർ അലി, സിവിൽ എക്സൈസ് ഓഫീസർ വിനായകൻ, ചിറ്റൂർ എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ശശികുമാർ , എക്സൈസ് ഇൻ്റലിജൻസ് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി. ഷാജി, ചിറ്റൂർ റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ശ്യാംജിത് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bridge Collapsed, Kozhikode, PWD Kerala