കോഴിക്കോട്: ലോക് സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കളക്ടർ റിപ്പോർട്ട് നൽകിയത്. അതേസമയം, രാഘവനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ രാഘവന് അയോഗ്യത കൽപിക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസാണ് പരാതി കൈമാറിയത്.
എം.കെ രാഘവന്‍റെ പണമിടപാടുകൾ പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടന്നോയെന്ന് പരിശോധിക്കണമെന്നും മുഹമ്മദ് റിയാസ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
ഒളിക്യാമറ വിവാദം: തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് എം.കെ രാഘവന്‍
ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലായിരുന്നു എം.കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കോഴ ആരോപണ വിവാദത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ എം.കെ രാഘവൻ പൊട്ടിക്കരഞ്ഞിരുന്നു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു രാഘവൻ പൊട്ടിക്കരഞ്ഞത്. അതേസമയം, സംഭവത്തെ നിയമപരമായി നേരിടുമെന്നും സോഷ്യൽ മീഡിയ ആക്രമണത്തെക്കുറിച്ച് പരാതി നൽകിയെന്നും എം.കെ രാഘവൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election election commission of india, Kerala Loksabha Election 2019, Kozhikode S11p05, Loksabha election 2019