തിരുവനന്തപുരം: ‘കക്കുകളി’ നാടക വിവാദത്തിൽ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ക്രിസ്ത്യൻ പുരോഹിത സമൂഹവും ക്രിസ്തുമത വിശ്വാസികളും അപമാനിക്കപ്പെടുന്നതിൽ ആശങ്കയുണ്ടെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അടിമുടി ജീർണ്ണത പിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും എണ്ണിയാൽ ഒടുങ്ങാത്ത നന്മകൾ സമൂഹത്തിന് സമ്മാനിച്ച ക്രിസ്ത്യൻ സന്യാസ സമൂഹത്തിനെ ഇകഴ്ത്തുകയും ചെയ്യുന്ന നാടകം സംഘപരിവാറും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേർന്ന് മനുഷ്യമനസ്സുകളിൽ വർഗ്ഗീയതയും വിദ്വേഷവും കുത്തിവെക്കുന്ന ഈ കാലഘട്ടത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
കേരളത്തിൻറെ വിദ്യാഭ്യാസ – സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സന്ന്യാസ സമൂഹംഏറ്റവും പാവപ്പെട്ടവർക്ക് പോലും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുകയും ദരിദ്രരുടെ ഇടയിലേക്ക് അവരുടെ വിശപ്പകറ്റാൻ ഇറങ്ങിച്ചെല്ലുകയും ചെയ്ത് കേരളത്തിന്റെ കുതിപ്പിന് ചാലകശക്തിയായ സമൂഹമാണ് അവർ.
ആ സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ‘കക്കുകളി’ എന്ന നാടകം ഇറങ്ങിയിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ കാട്ടുതീ പോലെ പടരുന്ന കാലമാണിതെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ മനസ്സിലാക്കണം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പുരോഹിത വർഗ്ഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിൽ സൃഷ്ടികൾ ഉണ്ടാകുമ്പോൾ സമൂഹത്തിൽ വിദ്വേഷം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഒരു നാടകം ഇറങ്ങുന്നതും അത് അവതരിപ്പിക്കപ്പെടുന്നതും അതിന് കൈയ്യടി കിട്ടുന്നതും അതിനെതിരെ പ്രതിഷേധം ഉയരുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാൽ നവ ഇന്ത്യയുടെ കലാപകലുഷിത സാഹചര്യങ്ങളിൽ അരക്ഷിതത്വം അനുഭവിക്കുന്ന ഒരു സമൂഹം ഈ നാടകം തങ്ങളെ ഭയപ്പെടുത്തുന്നു എന്നും ഈ നാടകം തങ്ങളെ അപമാനിക്കുന്നു എന്നും ആശങ്കപ്പെടുമ്പോൾ അവരുടെ വിഹ്വലതകൾക്ക് പുല്ലുവില കൊടുത്തുകൊണ്ട് കേരള സർക്കാർ തന്നെ നാടകം പ്രചരിപ്പിക്കാൻ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്.
നാടകം പറയുന്നത് കമ്മ്യൂണിസത്തിന്റെ മേന്മകളെ കുറിച്ച് കൂടിയാണ്. നാടകം പൊലിപ്പിച്ച് കാട്ടുന്നത് ക്രിസ്ത്യൻ പുരോഹിത വർഗ്ഗത്തിലെ അത്യപൂർവമായ ചില പുഴുക്കുത്തുകളെയാണ്. അടിമുടി ജീർണ്ണത പിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും എണ്ണിയാൽ ഒടുങ്ങാത്ത നന്മകൾ സമൂഹത്തിന് സമ്മാനിച്ച ക്രിസ്ത്യൻ സന്യാസ സമൂഹത്തിനെ ഇകഴ്ത്തുകയും ചെയ്യുന്ന നാടകം സംഘപരിവാറും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേർന്ന് മനുഷ്യമനസ്സുകളിൽ വർഗ്ഗീയതയും വിദ്വേഷവും കുത്തിവെക്കുന്ന ഈ കാലഘട്ടത്തിന് യോജിച്ചതല്ല. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാൻ നടക്കുന്ന സിപിഎമ്മും ബിജെപിയും ഒക്കെ ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവർത്തകർ തിരിച്ചറിയണമായിരുന്നു.
Also Read- ‘ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപമാനിക്കാന്‍ ശ്രമം’; ‘കക്കുകളി’ നാടകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ക്രിസ്ത്യൻ പുരോഹിത സമൂഹവും ക്രിസ്തുമത വിശ്വാസികളും അപമാനിക്കപ്പെടുന്നതിൽ ഞങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്ന ചെല്ലപ്പേരിട്ടു വിളിച്ചാലും സൃഷ്ടികൾ മനുഷ്യരെ തമ്മിലടിപ്പിക്കാൻ ഉള്ളതാകരുതെന്ന് നാടക പ്രവർത്തകരെ ഓർമ്മപ്പെടുത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.