തിരുവനന്തപുരം: യു.എ.പി.എ സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അവിശ്വസനീയമാണെന്നും യു.എ.പി.എയില്‍ പോളിറ്റ് ബ്യൂറോയുടെ നിലപാട് വ്യക്തമാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഏഴു മാവോയിസ്റ്റുകളെ വ്യാജഏറ്റുമുട്ടലില്‍ കൊന്നതും പാര്‍ട്ടി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു.എ.പി.എ ചുമത്തിയതും പോളിറ്റ് ബ്യൂറോ അംഗീകരിക്കുന്നു എന്നാണ് പിണറായി വിജയന്റെ വാക്കുകളില്‍ നിന്നും മനസിലാകുന്നത്. എന്നാല്‍ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ജനറല്‍ സെക്രട്ടറിയും പല പോളിറ്റ് ബ്യൂറോ അംഗങ്ങളും പരസ്യമായി രംഗത്ത് വന്നിരുന്നു. യു.എ.പി.എ കരിനിയമമാണെന്ന് ആവര്‍ത്തിച്ച് എല്ലാ വേദികളിലും പറഞ്ഞവരാണ് സി.പി.എമ്മുകാര്‍. ഒടുവില്‍ നടന്ന പോളിറ്റ് ബ്യൂറോയോഗത്തില്‍ ആ നിലപാടില്‍ മാറ്റം വരുത്തിയോയെന്ന് സി.പി.എം വിശദീകരിക്കണം. ഇതിന് കടകവിരുദ്ധമായ മുഖ്യമന്ത്രിയുടെ നിലപാട് അവിശ്വസനീയമാണ്. പരസ്യമായ യു.എ.പി.എ നിലപാട് പോളിറ്റ് ബ്യൂറോ തള്ളിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read അലനെയും താഹ ഫസലിനെയും വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു
പോളിറ്റ് ബ്യൂറോയ്ക്ക് മുകളിലാണ് താന്‍ എന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. അത് ശരിയുമാണ്. പി.ബിയും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എല്ലാം കേരള മുഖ്യന്റെ മുന്നില്‍ മുട്ടുവിറച്ച് നില്ക്കുന്ന കാഴ്ചയാണ് രാഷ്ട്രീയ സമൂഹം കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പോളിറ്റ് ബ്യൂറോയെക്കാള്‍ ഗൗരവത്തോടെ കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്.പിണറായിക്ക് ബി.ജെ.പി ബിഗ് സല്യൂട്ട് വരെ നല്കി. മാവോയിസറ്റുകളെ വകവരുത്തുന്നതും യു.എ.പി.എ ചുമത്തുന്നതും മോദിയുടെ അജണ്ടയാണ്. അതാണ് പിണറായി വിജയന് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attappady, Cpi, Cpi-cpm Disagreement, Desabhimani, DGP Loknath Behra, Kerala police, Maoist encounter, P Jayarajan, Palakkad, Thunder bolt, Thunderbolt kills maoist