മമ്മൂട്ടിയെ 'ടാ മമ്മൂട്ടി' എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ ആര്‍ വിശ്വംഭരന്‍ ഐഎഎസ്. ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ അദ്ദേഹത്തെ നേരിൽ കാണാനും മമ്മൂട്ടി എത്തിയിരുന്നു. സിനിമയ്ക്കും അകത്തും പുറത്തും മമ്മൂട്ടി അത്രമാത്രം ചേർത്തുനിർത്തിയ സൗഹൃദങ്ങളിൽ ഏറ്റവും പ്രധാനിയായിരുന്നു ഔഷധി ചെയർമാൻ വിശ്വംഭരൻ.
'ടാ ജിൻസെ, എന്റെ കയ്യിൽ 100 പുത്തൻ സ്മാർട്ട് ഫോൺ കിട്ടി കഴിഞ്ഞു. നീ മമ്മൂട്ടിയെ വിളിച്ചു പറ. ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്..’- എന്നോട് ഇങ്ങനെ പറഞ്ഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ് ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ. മമ്മൂക്കയെ ‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ.. ഞങ്ങളുടെ കെയർ ആൻഡ് ഷെയറിന്റെ ഒരു ഡയറക്ടർ!’- മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് (ജിൻസ്) ഫേസ്ബുക്കിൽ കുറിച്ചു.
ഔഷധി ചെയര്‍മാനും കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറലുമായ കെ ആര്‍ വിശ്വംഭരന്‍ ഐഎഎസ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒന്നരമാസമായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തിലായിരുന്നു. എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാവേലിക്കര കുന്നം സ്വദേശിയായ കെ ആര്‍ വിശ്വംഭരന്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി അരനൂറ്റൂണ്ട് മുന്‍പാണ് കൊച്ചിയിലെത്തുന്നത്. പിന്നീട് കൊച്ചിയിലെ കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ സജീവസാന്നിധ്യമായി മാറുകയായിരുന്നു. സ്വരലയ ഉള്‍പ്പെടെ വിവിധ സാംസ്കാരിക സംഘടനകളുടെ അധ്യക്ഷനായിരുന്നു. ലോകോളജിലെ സഹപാഠിയായിരുന്ന ചലച്ചിത്ര നടന്‍ മമ്മൂട്ടിയുമായി കെ.ആര്‍ വിശ്വംഭരന് അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി മമ്മൂട്ടി വിശ്വംഭരനെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം വൈകിട്ടോടെ കൊച്ചി മാമംഗലത്തെ വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.