കെറെയില്‍ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിൽ അടയാളക്കല്ലിട്ടു. മതിൽചാടി കടന്നാണ് ആറ് പ്രവർത്തകർ അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിലേക്ക് എത്തിയത്. ചിറയിൻകീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽനിന്ന് പിഴുതെടുത്ത സിൽവർലൈൻ പദ്ധതിയുടെ അടയാളക്കല്ലുകളാണ് ക്ലിഫ് ഹൗസ് വളപ്പിൽ സ്ഥാപിച്ചത്. പ്രവർത്തകർ വസതിയുടെ പിറകിലൂടെ വളപ്പിൽ കടന്ന് കല്ലുകൾ നാട്ടിയശേഷം മുൻവശത്ത് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്.
ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കെ -റെയിലിനായി തിരുവനന്തപുരത്ത് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്ന് ഇടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം.
മുൻകൂട്ടി നിശ്ചയിച്ച പരിപാടി നിയന്ത്രിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കെറെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച 12.30ഓടെ ക്ലിഫ് ഹൗസിന്റെ പിറകുവശത്തെത്തിയ പ്രവർത്തകർ മതിൽ ചാടി വളപ്പിലേക്കു കടന്നു. കല്ലുകൾ പ്രതിഷേധ സൂചകമായി വളപ്പിൽ കുഴിച്ചിട്ടു. പിന്നീട് മുദ്രാവാക്യം വിളികളുമായി ക്ലിഫ് ഹൗസിനു മുന്നിലേക്ക് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. ബിജെപി പ്രവർത്തകരെ ക്ലിഫ്ഹൗസിലേക്കുള്ള റോഡിൽ ബാരിക്കേഡ് വച്ചു നിയന്ത്രിക്കുന്ന ജോലിയിലായിരുന്ന പൊലീസ് പിറകിലൂടെ പ്രവർത്തകർ കടക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടില്ല. പിന്നീടു വലിയ പൊലീസ് സംഘം എത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.
സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പൊലീസ് മര്‍ദ്ദനം; ഹൈബി ഈഡന് മുഖത്തടി
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് നടത്തിയ എംപിമാരെ ഡല്‍ഹി പോലീസ് കയ്യേറ്റം ചെയ്തു. സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും മര്‍ദനമേറ്റു. പോലീസുകാര്‍ ഹൈബി ഈഡന്റെ മുഖത്തടിച്ചെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. രമ്യ ഹരിദാസ്, കെ.മുരളീധരന്‍ എന്നിവര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി.
പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാന്‍ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയായിരുന്നു പോലീസ് മര്‍ദ്ദനം. രമ്യാ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ക്ക് നേരേയും കൈയേറ്റമുണ്ടായി.
സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പോലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പുരുഷ പോലീസ് കൈയ്യേറ്റം ചെയ്‌തെന്ന് രമ്യ ഹരിദാസ് എംപിയും ആരോപിച്ചു. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കിഅതേസമയം, യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Cliff house, K-Rail