തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽവച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാഥന് (KS Sabarinadhan) ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാല്‍ ഹാജരാകണം, ഡിജിറ്റൽ ഉപകരണങ്ങൾ ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം, ശബരിനാഥന് ജാമ്യം നൽകിയതിനെതിരെ കോടതി വളപ്പിൽ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.
ഗൂഢാലോചനയിൽ ശബരിനാഥൻ ആണ് ‘മാസ്റ്റർ ബ്രെയ്ൻ’ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വാട്സാപ് സന്ദേശം അയച്ചശേഷം ശബരിനാഥൻ ഒന്നാം പ്രതിയെ ഫോണിൽ വിളിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിലെ നാലാം പ്രതിയാണ് ശബരിനാഥൻ. വാട്സാപ് ഉപയോഗിച്ച ഫോൺ മാറ്റിയെന്നും യഥാർത്ഥ ഫോൺ കണ്ടെടുക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മറ്റാർക്കെങ്കിലും സന്ദേശം അയച്ചോ എന്നും കണ്ടെത്തണം. പ്രതികൾ നാലുപേരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗൂഢാലോചന നടത്തിയെന്ന് കാട്ടി ഇന്ന് രാവിലെയാണ് ശബരിനാഥനെ അറസ്റ്റു ചെയ്തത്. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടി ലഭിച്ച നോട്ടിസ് പ്രകാരം രാവിലെ 10.35 നാണ് ശബരീനാഥൻ സ്റ്റേഷനിലെത്തിയത്. 10.40 ന് അദ്ദേഹം ശംഖുമുഖം എസിപിയുടെ മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 ന് ശബരിനാഥന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വാദം ആരംഭിച്ചു. ഈ വാദത്തിടെ 11.10 ഓടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
Also Read-
കെ എസ് ശബരിനാഥൻ 'മാസ്റ്റർ ബ്രെയിൻ', കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻകേസിൽ വാദം തുടങ്ങിയപ്പോൾ ശബരിനാഥന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി പൊലീസിനെ വാക്കാൽ അറിയിച്ചിരുന്നു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസിൽ നിന്ന് മെയിൽ സന്ദേശം ലഭിച്ചതായി സർക്കാർ അഭിഭാഷകൻ കോടതിയെ ധരിപ്പിക്കുകയായിരുന്നു. 10.50 ന് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ശംഖുമുഖം എസിപി വ്യക്തമാക്കിയിരുന്നു. വൈദ്യപരിശോധനയ്ക്ക് ജനറൽ ആശുപത്രിയിലേക്ക് എത്തിച്ച ശേഷം ശബരിനാഥനെ പൊലീസ് കൊണ്ടുപോയി. 12.30 നാണ് തന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ശബരിനാഥൻ മാധ്യമങ്ങളോടു പറഞ്ഞു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയാണെന്നും പ്രതിഷേധത്തിനുശേഷം വിവരം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും മുൻപ് ശബരിനാഥന് വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സാപ് ചാറ്റ് ചോർന്നിരുന്നു. ഇതിൽ ശബരീനാഥൻ വിമാനത്തിൽ കരിങ്കൊടി പ്രതിഷേധം നടത്താവുന്നതാണെന്ന തരത്തിൽ ആശയം പങ്കുവച്ചതും ഉൾപ്പെട്ടു.
Also Read -
മുൻകൂർ ജാമ്യം ജഡ്ജിക്ക് മുന്നിൽ; മിനിറ്റുകൾക്ക് മുമ്പ് അറസ്റ്റ് ചെയ്തല്ലോയെന്ന് സർക്കാർ; രേഖ ഹാജരാക്കണമെന്ന് കോടതിജൂണ് 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്സീന് മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.