കെഎസ്ഇബിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നിരക്ക് വർധന ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും ബോര്‍ഡിന് തിരിച്ചടിയായി. കമ്പനികൾ കൂടിയ വിലക്കാണ് വൈദ്യുതി തരുന്നത്. വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂട്ടാനാണ് സാധ്യത. പുതുക്കിയ നിരക്ക് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു.
അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല് മേഖലകളായി തിരിച്ച് റെഗുലേറ്ററി കമ്മീഷന്‍ വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്‍റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷൻ വിലയിരുത്തിയതോടെയാണ് നിരക്ക് കൂട്ടാനൊരുങ്ങുന്നത്.
ഏപ്രിൽ ഒന്നിനായിരുന്നു പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത്. എന്നാല്‍ നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു.
വാണിജ്യ വ്യവസായ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അധിക ഭാരം ഗാര്‍ഹിക ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കുരുതെന്ന് റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പില്‍ ആവശ്യമുയര്‍ന്നു, അടുത്തിടെ സർചാർജ്ജ് വര്‍ധനവ് നടപ്പാക്കിയതിന് പിന്നാലെയാണ് വൈദ്യുതി നിരക്ക് വര്‍ധനവുമായി കെഎസ്ഇബി മുന്നോട്ടുപോകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electricity tariff increases in kerala, Kseb, KSEB Bill