കൊല്ലം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു പൂട്ടാൻ ഉത്തരവ്. ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമി തിരികെ നൽകണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതാണ് കാരണമെന്നണ് ഉത്തരവിൽ സൂചിപ്പിക്കുന്നത്. പാട്ട വ്യവസ്ഥയിൽ പഞ്ചായത്ത് നൽകിയ ഒരേക്കർ ഭൂമിയിലാണ് ഡിപ്പോയുടെ പ്രവർത്തനം. ഡിപ്പോയിലെ ബസുകൾ റൂട്ടുകളുടെ സൗകര്യാർഥം സമീപ ഡിപ്പോകളിലേക്ക് മാറ്റാനാണ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. കോവിഡിനു മുൻപ് 50 ഓളം സർവീസുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നേരത്തെ തന്നെ 25 ഓളം ബസുകൾ മറ്റു ഡിപ്പോകളിലേക്ക് മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നു കുറച്ചു ബസുകൾ തിരികെയെത്തിച്ചു.
നിലവിൽ 33 ബസുകളാണ് സർവീസ് നടത്തുന്നത്. മലയോര മേഖലയിൽ കുറഞ്ഞ ദൂരം ഓടി കൂടുതൽ വരുമാനം നേടുന്ന ഡിപ്പോയാണ് പൂട്ടുന്നത്. റൂട്ടുകളുടെ സൗകര്യം അനുസരിച്ച് ഡിപ്പോയിലെ ബസുകൾ കോന്നി, അടൂർ, പുനലൂർ, കൊട്ടാരക്കര ഡിപ്പോകളിലേക്ക് മാറ്റുന്നതിനാണ് നിർദേശം. ഏതൊക്കെ ഡിപ്പോകളിലേക്ക് ബസുകൾ മാറ്റണമെന്ന് യൂണിറ്റ് തലത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്ത് അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.പതിറ്റാണ്ടുകൾ നീളുന്ന സമരങ്ങൾക്കൊടുവിൽ 2001ലാണ് ഡിപ്പോ പ്രവർത്തനം തുടങ്ങിയത്.
Also read-കാട്ടു പോത്ത് 3 പേരെ കൊന്നു; കാട്ടുപന്നി 2 പേരെയും കരടി ഒരാളെയും ആക്രമിച്ചു
ചന്തയുടെ ഭാഗമായിരുന്ന ഭൂമിയിൽ നിന്ന് ഒരേക്കർ ഭൂമി പാട്ട വ്യവസ്ഥയിൽ കെഎസ്ആർടിസിക്ക് വിട്ടു നൽകുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും ഡിപ്പോയ്ക്കായി നൽകിയിട്ടുണ്ട്. താലൂക്ക് ആസ്ഥാനമെന്നതിനപ്പുറം, മലയോര മേഖലയിലെ കുഗ്രാമങ്ങളിലേക്ക് വരെ ബസ് സർവീസ് നടത്തുന്ന ഡിപ്പോയാണിത്.ഡിപ്പോയോട് ചേർന്നു കിടക്കുന്ന തടി ഡിപ്പോയിൽ നിന്നും ഒരേക്കർ ഭൂമി അനുവദിക്കണമെന്ന ആവശ്യവും നടപ്പായില്ല. ഇതിനിടെ ഷോപ്പ് ഓൺ വീൽ പദ്ധതിയനുസരിച്ച് രണ്ട് ബസുകൾ ഡിപ്പോയിലേക്ക് അനുവദിച്ചു.
ഇത് സ്ഥിരം സംവിധാനം പോലെ ഉപയോഗിക്കുന്നതിന് കെഎസ്ആർടിസി അനുവാദം നൽകിയതോടെ ഭൂമിയുടെ ഉടമസ്ഥരായ പഞ്ചായത്തും കെഎസ്ആർടിസിയും തമ്മിൽ തർക്കമായി. ഈ തർക്കവും ഡിപ്പോ പൂട്ടുന്നതിന് കാരണമായെന്നാണ് വിലയിരുത്തുന്നത്. പത്തനാപുരം ഡിപ്പോ പൂട്ടിയാൽ മലയോര മേഖലയിൽ ജനങ്ങൾ യാത്രാ കുരുക്കിലാവും എന്നത് ഉറപ്പാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Ksrtc bus, Pathanapuram