കാസർഗോഡ് – മംഗളുരു റൂട്ടിൽ വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിലുള്ള സീസൺ ടിക്കറ്റ് അനുവദിച്ച് കെ.എസ്.ആർ.ടി.സി. ഈ അധ്യയന വർഷം മുതൽ ആനുകൂല്യം നിലവിൽ വരും. കാസർഗോഡ് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്കൂളുകളിലും, കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സീസൺ ടിക്കറ്റ് മാതൃകയിലാണ് കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ യാത്രാ കൺസഷൻ അനുവദിച്ചത്.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിത്യേന 600 ഓളം വിദ്യാർത്ഥികളാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. കാസർഗോഡ് – മംഗളൂരു സെക്ടറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 30% നിരക്കിളവിൽ സീസൺ ടിക്കറ്റ് നൽകിക്കൊണ്ടാണ് വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്. ഇതിനായി പ്രത്യേക RFID കാർഡും നൽകും.
Also read: എട്ട് ട്രെയിൻ സർവീസുകൾ മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്ക് റദ്ദാക്കി
20 ദിവസം യാത്ര ചെയ്യാവുന്ന നിരക്കിൽ 30 ദിവസം യാത്ര അനുവദിക്കുന്ന തരത്തിൽ 30% നിരക്കിളവാണ് നൽകുക. ആദ്യ തവണ മാത്രം കാർഡ് വിലയായി 100 രൂപ നൽകണം. തുടർന്ന് 100 മുതൽ 2,000 രൂപ വരെ റീ ചാർജ് ചെയ്യുന്ന വിധത്തിലാണ് കാർഡ് നൽകുന്നത്.
ഓരോ യാത്രയുടെ തുകയും 30% ഡിസ്കൗണ്ടിൽ കുറവ് ചെയ്യുന്ന വിധത്തിൽ വേണ്ട ക്രമീകരണങ്ങൾ ഇ.റ്റി.എം.ലും കാർഡിലും ക്രമീകരിക്കും.
വിദ്യാർത്ഥി RFID കാർഡ് കൈമാറ്റം ചെയ്യാതിരിക്കാനായി ഐ.ഡി. കാർഡ് നമ്പരും ഫോട്ടോയും RFID കാർഡിൽ രേഖപ്പെടുത്തിയാകും നൽകുക. വിദ്യാർത്ഥികൾ ഐ.ഡി. കാർഡ് കൂടി യാത്രാവേളയിൽ കരുതേണ്ടതാണ്. ആദ്യഘട്ടത്തിൽ RFID കാർഡുകൾ ചീഫ് ഓഫീസ് മുഖാന്തരവും തുടർന്ന് യൂണിറ്റ് മുഖാന്തരവുമാണ് നൽകുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.