കണ്ണൂർ സർവകലാശാലാ പരീക്ഷകൾ നടത്തിപ്പിൽ വീണ്ടും ഗുരുതര ക്രമക്കേട് ആരോപിച്ച് കെ.എസ്.യു ആറാം സെമസ്റ്റർ ഫിസിക്സ് ബിരുദ പരീക്ഷയിലെ 2 ചോദ്യ പേപ്പറിൽ ഭൂരിഭാഗവും സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ എന്നാണ് ആരോപണം. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡൻറ് പി.മുഹമ്മദ് ഷമ്മാസാണ് ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചത്.
ഇലക്റ്റീവ് പേപ്പറുകളായ മെറ്റീരിയൽ സയൻസ്, നാനോ സയൻസ് എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകളെ സംബന്ധിച്ചാണ് ആക്ഷേപം. നാനോ സയൻസ് പേപ്പറിൽ തൊണ്ണൂറ് ശതമാനം ചോദ്യങ്ങളും മെറ്റീരിയൽ സയൻസ് പേപ്പറിൽ എഴുപത് ശതമാനം ചോദ്യങ്ങളുമാണ് സിലബസിന് പുറത്തുനിന്നു വന്നിട്ടുള്ളത്.
പരീക്ഷയിൽ സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ വന്നത് കൃത്യവിലോപങ്ങൽ തുടർന്ന് കൊണ്ടിരിക്കുന്നതിന്റെ തെളിവാണെന്നും നിരന്തരം വീഴ്ചകൾ ആവർത്തിക്കുന്ന കണ്ണൂർ സർവ്വകലാശാല വികടതയുടെ വിലാസമായി മാറിയെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി വീഴ്ചകൾ ആവർത്തിക്കപ്പെട്ടിട്ടും ഒരു തരത്തിലുള്ള ഗൗരവവും കാണിക്കാത്ത കണ്ണൂർ സർവ്വകലാശാല അധികൃതർ വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കുത്തഴിഞ്ഞ സർവ്വകലാശാല ഭരണത്തിന്റെ തലവനായ വൈസ് ചാൻസലർ പൂർണ്ണ പരാജയമാണെന്നും പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
![]()
കണ്ണൂർ സർവ്വകലാശാലയുടെ ബിരുദ പരീക്ഷകൾ ചോദ്യക്കടലാസ് ആവർത്തിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംഭവത്തിൽ വൈസ് ചാൻസലറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച് പുതിയ ആരോപണങ്ങൾ ഉയരുന്നത്.
മൂന്നാം സെമസ്റ്റർ ബിരുദം സൈക്കോളജി ഓഫ് ഇൻഡിവിജ്വൽ ഡിഫറെൻസ് , ന്യൂറോബയോളജിക്കൽ പെഴ്സ്പക്റ്റീവ്സ് പരീക്ഷകളിൽ കഴിഞ്ഞവർഷത്തെ അതെ ചോദ്യങ്ങൾ പൂർണമായും ആവർത്തിച്ചിരുന്നു തുടർന്ന് രണ്ടു പരീക്ഷകളും റദ്ദാക്കി.
ഇതിനു തൊട്ടു പുറകെ ബോട്ടണി മൂന്നാം സെമസ്റ്റർ പ്ലാൻറ് ഡൈവേഴ്സിറ്റി പരീക്ഷയിൽ ഭൂരിഭാഗം ചോദ്യങ്ങളും കഴിഞ്ഞവർഷത്തെ തന്നെയാണ് എന്ന ആക്ഷേപവും ഉയർന്നു. മലയാളം മൂന്നാം സെമസ്റ്റർ പരീക്ഷ പേപ്പർ അക്ഷരത്തെറ്റുകളും പുറത്തുവന്നു. ഇതോടെ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിന് വിമർശിച്ച് ഗവർണർ രംഗത്തുവന്നു.
ചോദ്യപ്പേപ്പർ ആവർത്തനത്തിൽ സർവകലാശാല ഫിനാൻസ് ഓഫീസർ ശിവപ്പു പി., സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവരടങ്ങുന്ന സമിതി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വൈസ് ചാൻസലറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് 21 ചേരുന്ന പരീക്ഷ സംബന്ധിയായ പ്രത്യേക സിൻഡിക്കേറ്റ് യോഗം പരിഗണിക്കും. റിപ്പോർട്ട് ഗവർണർക്കും സമർപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.