തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ (Swapna Suresh) വെളിപ്പെടുത്തലിൽ മുൻ മന്ത്രി കെടി ജലീൽ നൽകിയ പരാതിയിൽ പൊലീസിന് ആശയക്കുഴപ്പം. എന്ത് കുറ്റകൃത്യത്തിൽ കേസെടുക്കണമെന്നതിലാണ് വ്യക്തതക്കുറവ്. ഗൂഢാലോചന, അപകീർത്തി എന്നിവ ഉന്നയിച്ചാണ് ജലീലിന്റെ പരാതി. എന്നാൽ ഏതു വകുപ്പുകൾ ചുമത്തുമെന്നതിലും അപകീർത്തി പരാതിയിൽ പോലീസിന് കേസെടുക്കാൻ കഴിയുമോ എന്ന കാര്യത്തിലുമാണ് പൊലീസിന് ആശയക്കുഴപ്പം.
അപകീർത്തിയിൽ സാധാരണ നിയമ നടപടി കോടതിയിലാണ് നടക്കുക. മേൽ ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനിക്കാനാണ് പൊലീസ് നീക്കം. തിരുവനന്തപുരം കന്റോൺമെന്റ് പോലീസിലാണ് കെടി ജലീൽ പരാതി നൽകിയത്. സ്റ്റേഷൻ പരിധിയിൽ വരുന്ന കുറ്റങ്ങൾ പരാതിയിലുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ഐടി വകുപ്പിലെ നിയമനത്തിന് വ്യാജ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കിയെന്ന കേസിലും സ്വപ്നയ്ക്കെതിരെ അന്വേഷണം നടത്തുന്നത് കന്റോൺമെന്റ് സ്റ്റേഷനിലാണ്.
Also Read-സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് കെ ടി ജലീൽ പരാതി നൽകി
സ്വർണക്കടത്ത് സംബന്ധിച്ച് സ്വപ്ന വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയും സിപിഎമ്മും ഗൂഢാലോചനാ വാദവുമായി കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, എം ശിവശങ്കർ, സി എം രവീന്ദ്രൻ, കെ ടി ജലീൽ തുടങ്ങിയവർക്കെതിരെയായിരുന്നു വെളിപ്പെടുത്തൽ.
Also Read-'എനിക്ക് സരിതയെ അറിയില്ല; കമലയും വീണയുമൊക്കെ സ്വസ്ഥമായി ജീവിക്കുന്നു': സ്വപ്ന സുരേഷ്
ഗൂഢാലോചന, അപകീർത്തി, വ്യാജമായ കാര്യങ്ങൾ പറഞ്ഞു, തുടങ്ങിയ പരാതികൾ ഉൾപ്പെടുത്തിയാണ് ജലീൽ കന്റോൺമെന്റ് പോലീസിനെ സമീപിച്ചത്. മുൻപ് പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ച് പുകമറ സൃഷ്ടിക്കുകയാണെന്ന് ജലീൽ പറഞ്ഞു. പഴയകാര്യങ്ങൾ തേൻ പുരട്ടി മസാല തേച്ച് അവതരിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം പാലക്കാട്ട് സ്വപ്ന ആവർത്തിച്ചുവെന്നും ജലീൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.