തൊടുപുഴ: കുളമാവില്‍(Kulamavu) സ്‌കൂട്ടര്‍ യാത്രക്കാരനു നേരെ പാഞ്ഞടുത്ത് രാജവെമ്പാല(King Cobra). കഴിഞ്ഞ ദിവസം കുളമാവ് ഡാമിനു സമീപത്തുവച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മുത്തിയുരുണ്ടയാര്‍ സ്വദേശി അനുഷല്‍ ആന്റണിയുടെ നേരെയാണ് രാജവെമ്പാല പാഞ്ഞടുത്ത് വന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അനുഷല്‍ രക്ഷപ്പെട്ടത്.
കുളമാവ് നവോദയ സ്‌കൂള്‍, നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫിക്കല്‍ ലബോറട്ടറി (എന്‍പിഒഎല്‍) പ്രദേശത്ത് 2 മാസമായി രാജവെമ്പാലയുടെ സാന്നിധ്യമുണ്ട്. ജില്ലയില്‍ പിടികൂടുന്ന രാജവെമ്പാലകളെ കുളമാവ് വനത്തിലാണ് തുറന്നുവിടുന്നത്. പലപ്പോഴും ഉള്‍ക്കാടുകളില്‍ പാമ്പിനെ തുറന്നുവിടാത്തതാണ് പാമ്പിന്റെ സാന്നിധ്യം ജനവാസമേഖലയില്‍ കാണുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ പ്രദേശത്ത് ഒരു രാജവെമ്പാലയെ ദിവസങ്ങളോളം കണ്ടിരുന്നു. തുടര്‍ന്ന് വാവാ സുരേഷ് എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ഇതിനെയും കുളമാവ് വനത്തിലാണ് തുറന്നുവിട്ടത്. കുളമാവ് പ്രദേശത്ത് പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നുവിടുന്നതായി ഉറപ്പാക്കാന്‍ വനപാലകര്‍ തയാറാകണമെന്നാണ് കുളമാവ് നിവാസികളുടെ ആവശ്യം.
Safety of Elephants| ട്രെയിന്‍തട്ടി കാട്ടാനകൾ ചരിയുന്നത് ഒഴിവാക്കാനുള്ള നടപടിക്ക് തുടക്കമായി
പാലക്കാട്: ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിയുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് തുടക്കമായി. റെയില്‍വേയും വനവകുപ്പും കൈകോർത്താണ് നടപടികളുമായി മുന്നോട്ടുപോവുക. പാലക്കാട്- കോയമ്പത്തൂര്‍ റെയില്‍വേ ട്രാക്കില്‍ കാട്ടാനകള്‍ ട്രെയിനിടിച്ച് ചരിയുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി ആനകള്‍ക്ക് കടക്കാന്‍ രണ്ട് അടിപ്പാതകള്‍, ലെവല്‍ ക്രോസിംഗുകള്‍, റെയില്‍വേ ട്രാക്കുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിപ്പിക്കുന്നതിനുള്ള എമര്‍ജസി റോഡ് എന്നിവ നിർമിക്കും.
കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയം കാട്ടാനകളെ സംരക്ഷിക്കുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 16 നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേയും വനവകുപ്പും സംയുക്തമായ നടപടിക്ക് തുടക്കമിട്ടത്. 2002നും 2021നും ഇടയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത് ബി ലൈനിലാണ്. രാത്രിയില്‍ സര്‍വീസ് നടത്തുന്ന ചില പാസഞ്ചര്‍ ട്രെയിനുകള്‍ ബി ലൈനില്‍ നിന്ന് എ ലൈനിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം റെയില്‍വേ പരിഗണിക്കുന്നുണ്ട്.
നവംബര്‍ 26ന് തമിഴ്നാട്ടിലെ നവക്കരക്കടുത്ത് ട്രെയിനിടിച്ച് മൂന്ന് കാട്ടാനകളാണ് ചരിഞ്ഞത്. എട്ടിമടക്കും വാളയാര്‍ സ്റ്റേഷനുകള്‍ക്കും ഇടയില്‍ ബി ലൈനില്‍ രണ്ട് അടിപ്പാതകള്‍ നിർമിക്കാനുള്ള നിര്‍ദ്ദേശം 11 വര്‍ഷം മുൻപാണ് ഉയര്‍ന്നത്. തമിഴ്നാട് വനംവകുപ്പാണ് പദ്ധതിക്ക് പണം നല്‍കേണ്ടിയിരുന്നതെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ റെയില്‍വേ ചെലവ് വഹിക്കണമെന്ന് സമിതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നിർമാണം സ്തംഭിക്കുകയായിരുന്നു.
പ്രധാന നിർദേശങ്ങൾ ഇവ
- കാട്ടാനകള്‍ വരുന്ന പ്രദേശത്തെ സൗരോർജ തൂക്കൂവേലിയ്ക്ക് പുറമെ മനുഷ്യരും മൃഗങ്ങളും ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ വരുമ്പോള്‍ ശബ്ദമുണ്ടാക്കി അടയുന്ന ലെവല്‍ ക്രോസിങ്ങ് നിർമിക്കുക.
- വേഗനിയന്ത്രണം സംബന്ധിച്ച് ലോക്കോ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഹോണ്‍ മുഴക്കുന്നതിനുമായി റെയില്‍വേ ലൈനുകളുടെ തമിഴ്നാട് വശത്ത് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക.
- ട്രാക്കുകള്‍ക്ക് സമീപം കാട്ടാനകളുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ജിഎസ്എം അധിഷ്ഠിത അലേര്‍ട്ട് സംവിധാനങ്ങള്‍ സ്ഥാപിക്കുക.
- കാട്ടാനക്കൂട്ടങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി റാംപുകള്‍ക്ക് 50 മീറ്റര്‍ വീതിയുണ്ടാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: King cobra, Kulamavu